തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പത്മകുമാർ- പോറ്റി ബന്ധത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന രേഖകൾ ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ എസ്‌ഐടി കണ്ടെത്തി. ഇതിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പന്ത്രണ്ടു മണിക്കൂറോളം നീണ്ട പരിശോധനായായിരുന്നു അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടിൽ വെള്ളിയാഴ്ച നടത്തിയത്. പ്രധാനമായും പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇന്നലെ അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകൾ എസ്‌ഐടിക്ക് ലഭിച്ചെന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നായി നേരത്തെ തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽനിന്ന് മൊഴി ലഭിച്ചിരുന്നു.
പത്മകുമാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും പോറ്റി പറഞ്ഞിരുന്നു. എന്നാൽ പത്മകുമാർ ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. പോറ്റി നേരത്തെ നൽകിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾക്കു വേണ്ടിയായിരുന്നു എസ്‌ഐടിയുടെ പരിശോധന. പോറ്റിയും പത്മകുമാറും ചേർന്ന് 2020,21,22 കാലഘട്ടത്തിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രത്യേകിച്ച് റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ നടന്നിരുന്നു. ആറന്മുളയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾക്ക് വേണ്ടിയാണ് പത്മകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഭൂമിയിടപാടുകളുടെ രേഖകൾ ലഭിച്ചെന്നാണ് വിവരം.
കൂടാതെ പത്മകുമാറും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നു എന്നതിന്റെ തെളിവും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പത്തനംതിട്ടയിലെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു പോറ്റി. ചില സമയങ്ങളിൽ ആ വീട്ടിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിൽവെച്ച് ഗൂഢാലോചന നടന്നിരിക്കാനും സാധ്യതയുണ്ടെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ.

















































