തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി. വിഡിയോയിലൂടെ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ആ നടനെ പുറത്താക്കുമെന്ന് ഇന്നലെ തന്നെ ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു.
‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിക്കുക.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഒരു നടൻ സിനിമാ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിൻ സിയുടെ വെളിപ്പെടുത്തൽ.