വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. മാര്‍പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ‘ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. മാര്‍പാപ്പയ്ക്ക് കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്നാണ് മാർപാപ്പയുടെ നിർദേശം. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും’, മെഡിക്കൽ സംഘം വ്യക്തമാക്കി.
ഫ്രാൻസിസ് മാർപാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാൻ ഇന്നലെ അറിയിച്ചിരുന്നു. രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. 88 കാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.