ന്യൂഡൽഹി: ഏറ്റവും ജനപ്രിയനായ ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ മോണിങ് കൺസൾട്ട് നടത്തിയ സമീപകാല ആഗോള സർവേ അനുസരിച്ചാണ് മോദി ഏറ്റവും ജനപ്രീതിയുള്ള നേതാവായിരിക്കുന്നത്.
2026 മാർച്ച് 2 മുതൽ മാർച്ച് 8 വരെ ട്രാക്ക് ചെയ്ത ഈ സർവേയിൽ, മറ്റ് ലോകനേതാക്കളെ മറികടന്ന് പ്രധാനമന്ത്രി മോദി മുന്നിലെത്തി.
റിപ്പോർട്ട് അനുസരിച്ച്, മോദിക്ക് 68 ശതമാനം അംഗീകാര നിരക്ക് ലഭിച്ചു. ഇത് സർവേ നടത്തിയ എല്ലാ നേതാക്കളിലും വെച്ച് ഏറ്റവും ഉയർന്നതാണ്. പ്രതികരിച്ചവരിൽ 26 ശതമാനം പേർ അദ്ദേഹത്തിൻ്റെ നേതൃത്വത്തെ അംഗീകരിച്ചില്ല. അതേസമയം 6 ശതമാനം പേർ തീരുമാനമെടുത്തിട്ടില്ല അല്ലെങ്കിൽ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞു.
ഓരോ രാജ്യത്തെയും മുതിർന്നവരിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങളുടെ ഏഴ് ദിവസത്തെ റോളിങ് ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സർവേ. പ്രധാനമന്ത്രി മോദിയ്ക്ക് പിന്നിലായി, സ്വിറ്റ്സർലൻ്റ് പ്രസിഡൻ്റ് ഗൈ പാർമെലിൻ 62 ശതമാനം അംഗീകാര നിരക്കോടെ രണ്ടാം സ്ഥാനം നേടി.ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ-മ്യുങ് 62 ശതമാനവുമായി മൂന്നാം സ്ഥാനത്ത് എത്തി.
ഇറാനിലെ സമീപകാല യുദ്ധത്തെ തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരനിരക്ക് 39 ശതമാനമായി. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ 24 ശതമാനവും ജർമ്മനിയുടെ ഫ്രെഡറിക് മെർസ് 20 ശതമാനവും നേടി.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഏറ്റവും താഴ്ന്ന നിലയിൽ, വെറും 17 ശതമാനം അംഗീകാര നിരക്കും 75 ശതമാനം അംഗീകാരമില്ലായ്മയും രേഖപ്പെടുത്തി.
മോണിങ് കൺസൾട്ടിന്‍റെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ എന്നത് പല രാജ്യങ്ങളിലെയും ജനാധിപത്യ നേതാക്കളോടുള്ള പൊതുജനാഭിപ്രായം അളക്കുന്ന ഒരു തുടർച്ചയായ പ്രോജക്റ്റ് ആണ്.
സമയത്തിനനുസരിച്ച് അംഗീകാരത്തിലെ മാറ്റങ്ങൾ പിടിച്ചെടുക്കാൻ ഇത് നിരന്തരമായ ഡാറ്റാ ശേഖരണവും റോളിംഗ് ശരാശരിയും ഉപയോഗിക്കുന്നു.
പൂർണ്ണമായ ലിസ്റ്റ്:
നരേന്ദ്ര മോദി (ഇന്ത്യ) – 68%
ഗൈ പാർമെലിൻ (സ്വിറ്റ്സർലൻ്റ്) – 62%
ലീ ജെ-മ്യുങ് (ദക്ഷിണ കൊറിയ) – 62%
ആൻഡ്രെജ് ബാബിസ് (ചെക്ക് റിപ്പബ്ലിക്) – 57%
ജാവിയർ മിലെയ് (അർജൻ്റീന) – 56%
സനാ ടകൈച്ചി (ജപ്പാൻ) – 56%
മാർക്ക് കാർണി (കാനഡ) – 55%
ക്ലോഡിയ ഷെയ്ൻബൗം (മെക്സിക്കോ) – 47%
ബാർട്ട് ഡി വെവർ (ബെൽജിയം) – 42%
ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ (ബ്രസീൽ) – 42%
ജോർജിയ മെലോണി (ഇറ്റലി) – 40%
റെസെപ് തയ്യിപ് എർദോഗൻ (തുർക്കി) – 40%
ഡൊണാൾഡ് ടസ്ക് (പോളിഷ്) – 40%
ഡൊണാൾഡ് ട്രംപ് (യുണൈറ്റഡ് സ്റ്റേറ്റ്സ്) – 39%
ഉൾഫ് ക്രിസ്റ്റേഴ്സൺ (സ്വീഡൻ) – 38%
ആന്തണി അൽബാനീസ് (ഓസ്ട്രേലിയ) – 37%
ജോനാസ് ഗാർ സ്റ്റോർ (നോർവേ) – 36%
പെഡ്രോ സാഞ്ചസ് (സ്പെയിൻ) – 36%
സിറിൽ റമഫോസ (ദക്ഷിണാഫ്രിക്ക) – 33%
ക്രിസ്റ്റ്യൻ സ്റ്റോക്കർ (ഓസ്ട്രിയ) – 33%
റോബ് ജെറ്റൻ (നെതർലാൻഡ്സ്) – 32%
കീർ സ്റ്റാർമർ (യൂണൈറ്റഡ് കിംഗ്ഡം) – 24%
ഫ്രെഡറിക് മെർസ് (ജർമ്മനി) – 20%
ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ്) – 17%‘


















































