പാലക്കാട്: പാലക്കാട് പുതുനഗരത്തും ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലും പന്നി പടക്കം പൊട്ടി അപകടമുണ്ടായ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസിന് സംശയം. രണ്ടിടത്ത് നിന്നും കണ്ടെത്തിയ പന്നിപ്പടക്കങ്ങൾ സമാന രീതിയിൽ ഉണ്ടാക്കിയതാണെന്ന കണ്ടെത്തലാണ് പോലീസിപ്പോൾ. അതുപോലെ പുതുനഗരത്ത് പന്നിപ്പടക്കം പൊട്ടി പരുക്കേറ്റ ഷെരീഫിൻ്റെ സൗഹൃദ വലയങ്ങളും സംശയമുണർത്തുന്നതാണെന്ന് പോലീസ് പറയുന്നു. രണ്ട് സ്ഫോടക വസ്തുക്കളുടെയും രാസ പരിശോധനാ ഫലം വന്നാൽ മാത്രമെ കൂടുതൽ സ്ഥിരീകരണം ലഭിക്കൂവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം ഷെരീഫിനെ ചോദ്യം ചെയ്യാൻ കഴിയാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്‌കൂളിലും പുതുനഗരത്ത് ഷെരീഫിൻ്റെ വീട്ടിലുമാണ് പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായി പരുക്കേറ്റ ഷെരീഫ് അപകട നില തരണം ചെയ്തെങ്കിലും ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.
പന്നിപ്പടക്കം ഷരീഫിൻറെ കയ്യിൽ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. സഹോദരിയെ കാണാനാണ് ഷെരീഫ് പുതുനഗരത്തെ വീട്ടിൽ എത്തിയത്. അപകടത്തിൽ സഹോദരിക്കും പരുക്കേറ്റിരുന്നു. ഇയാൾ സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പോലീസിന്ന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മൊഴി നൽകാൻ ഷരീഫിൻറെ സഹോദരിയും വൈമുഖ്യം കാണിക്കുന്നതു പോലീസ് സംശയത്തെ ബലപ്പെടുത്തുന്നു.
അതേസമയം പാലക്കാട് വ്യാസാ വിദ്യാപഠം പ്രൈമറി സിബിഎസ്ഇ സ്‌കൂളിന് സമീപത്ത് നിന്ന് പത്ത് വയസുകാരൻ പന്താണെന്ന് കരുതി തട്ടിയ പന്നിപ്പടക്കമാണ് ഉഗ്രശബ്ദത്തോടെ പൊട്ടിയത്. അപകടത്തിൽ കുട്ടിക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരുക്കേറ്റിരുന്നു. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തിയാണ് അന്വേഷണം ആരംഭിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ നാല് ബോംബുകളാണ് ഉണ്ടായിരുന്നതെന്നും ആർഎസ്എസിന് സംഭവത്തിൽ പങ്കുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു.