ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയർത്തിയ യുഎസിന് തീരുവകൊണ്ടുതന്നെ തിരിച്ചടിയേകി ഇന്ത്യ. ഇന്ത്യയിലേക്ക് യുഎസ് വൻ തോതിൽ കയറ്റുമതി ചെയ്തുവരുന്ന പയറു-പരിപ്പുവർഗങ്ങൾക്കും മറ്റും 30% തീരുവയാണ് ഇന്ത്യ ചുമത്തിയിരിക്കുന്നത്.
ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം ഒക്ടോബർ മുതലെ ഈ പുതുക്കിയ തീരുവ നിലവിലുണ്ട്, എന്നാൽ ഇതു സംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ല. ഇത്തരത്തിൽ കാര്യമായി പ്രചരണം നൽകാതെ പ്രാബല്യത്തിലാക്കിയ അധിക തീരുവ പൊതുവേ ചർച്ചയായതുമില്ല . ഇപ്പോഴിതാ ഉയർത്തിയ തീരുവയെക്കുറിച്ച് രണ്ട് യുഎസ് സെനറ്റർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതിയതോടെയാണ് ഇക്കാര്യം ശ്രദ്ധേയമാകുന്നത്.
ഇന്ത്യ ചുമത്തിയ വൻതീരുവയിൽ കർഷകരും കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണെന്നും കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തണമെന്നുമാണ് ട്രംപിനോട് സെനറ്റർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. തീരുവ കുറയ്ക്കാനും ഇന്ത്യൻ വിപണിയിലേക്ക് യുഎസ് ഉൽപന്നങ്ങളുടെ പ്രവേശനം സുഗമമാക്കാനും ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉറപ്പിക്കും മുൻപ് ട്രംപ് ഇടപെടണമെന്ന് സെനറ്റർമാർആവശ്യമുന്നയിച്ചു. .നോർത്ത് ഡക്കോട്ട, മൊണ്ടാന എന്നിവിടങ്ങളിലെ സെനറ്റർമാരായ കെവിൻ ക്രാമർ, സ്റ്റീവ് ഡെയിൻസ് എന്നിവരാണ് ട്രംപിന് കത്തയച്ചത്. ഇവരയച്ച കത്ത് പുറത്തുവന്നതോടെ ഇന്ത്യ തീരുവകൂട്ടിയ വിവരം വലിയ ചർച്ചയായിരിക്കുകയാണ്.
‘ ഒക്ടോബർ 30-ന് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മഞ്ഞക്കടലയ്ക്ക് 30% തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഈ തീരുവ നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. അന്യായമായതീരുവകൾ കാരണം, അമേരിക്കൻ പരിപ്പ് വർഗ്ഗ ഉത്പാദകർ ഇന്ത്യയിലേക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ കാര്യമായ ദോഷം നേരിടുന്നു.നോർത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ കാർഷിക സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് ഒരു പ്രധാന വിഷയമാണ്. ഈ സംസ്ഥാനങ്ങളാണ് അമേരിക്കയിലെ പ്രധാന കടല, പരിപ്പ് വർഗ്ഗ ഉത്പാദകർ. അതേസമയം, ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ പരിപ്പ് വർഗ്ഗ ഉപഭോക്താവ്, ലോകത്തിലെ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 27% വരും ഇത്. ഇന്ത്യയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പരിപ്പ് വർഗ്ഗങ്ങൾ പയർ, കടല, ഉണങ്ങിയ ബീൻസ്, എന്നിവയാണ്. എന്നിട്ടും അമേരിക്കൻ പരിപ്പ് വർഗ്ഗങ്ങൾക്ക് വലിയ തീരുവ ഏർപ്പെടുത്തിയിരിക്കുന്നു. ട്രംപ് മന്ത്രിസഭ ആദ്യമായി ഭരണത്തിലെത്തിയപ്പോൾ ഇവയ്ക്ക് നികുതി ചുമത്തുന്ന വിഷയം സംബന്ധിച്ച് തങ്ങൾ എഴുതിയിരുന്നു. അന്ന്, 2020-ലെ വ്യാപാര ചർച്ചയ്ക്കിടെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കത്ത് കൈമാറിയിരുന്നു.നിലവിൽ പയറുവർഗ്ഗങ്ങൾക്ക് മേൽ ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകും. ഒരു വശത്ത്, അമേരിക്കൻ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് വലിയ വിപണി ലഭിക്കും, മറുവശത്ത്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പയറുവർഗ്ഗങ്ങൾ ലഭ്യമാകും. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തും‘. കത്തിൽ പറയുന്നു.
അതേസമയം, ഇന്ത്യയുടെ ആഭ്യന്തര കാർഷിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സ്വന്തം വ്യാപാര സ്വയംഭരണാധികാരം ഉറപ്പിക്കാനുമുള്ള വ്യക്തമായ സൂചനയായിട്ടാണ് നയതന്ത്രജ്ഞർ ഈ നീക്കത്തെ കാണുന്നത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടെയാണ് ഇന്ത്യ നികുതി 30 ശതമാനമാക്കി ഉയർത്തിയത്. വരാനിരിക്കുന്ന വ്യാപാര കരാർ ചർച്ചകളിൽ ഈ വിഷയം പ്രധാനമാകാനാണ് സാധ്യത. ട്രംപ് ഭരണകൂടം ഈ നീക്കത്തോട് എന്ത് നിലപാടെടുക്കുമെന്നും ഇന്ത്യൻ സർക്കാർ ഈ തീരുവകളിൽ എന്തെങ്കിലും ഇളവ് നൽകുമോയെന്നും ഇരുരാജ്യങ്ങളിലെയും കർഷകരും വ്യാപാരികളും ഉറ്റുനോക്കുകയാണ്.














































