ബെംഗളൂരു: ബെംഗളൂരുവിലെ അരെക്കെരെയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ട്യൂഷന് പോയ നിശ്ചിത് എന്ന 13 കാരനെയാണ് കൊലപ്പെടുത്തിയത്. കുട്ടിയെ തിരിച്ച് കിട്ടാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛന് ഫോൺ വന്നിരുന്നു. ഈ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് കളയാനും ശ്രമിച്ചതായും പൊലീസ് പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കുട്ടിയെ തട്ടികൊണ്ടുപോയത് ആരാണെന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാൻ ബെംഗളൂരു റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.