ടെഹ്റാൻ: ഇസ്രയേലിന്റെ വധഭീഷണികൾക്കിടെ ബങ്കറിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തന്റെ പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോർട്ട്. ഖമനയിയുടെ മകൻ മോജ്തബയുടെ പേര് ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിൻഗാമികളുടെ പട്ടികയ്ക്കു പുറമെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരക്കാരെ നിയമിക്കാനും ഖമനയി നീക്കം ആരംഭിച്ചുകഴിഞ്ഞതായും റിപ്പോർട്ട്.
നിലവിൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് 86 കാരനായ ഖമനയി ബങ്കറിൽ അഭയം തേടിയിരിക്കുകയാണെന്നും പിൻഗാമികളുടെ പട്ടികയിൽ മൂന്നു പുരോഹിതന്മാരുണ്ടെന്നാണ് സൂചനയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേരത്തെ മകൻ മോജ്തബ ഖമനയിയുടെ പിൻഗാമിയാകുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതിനെ തള്ളിക്കളയുന്നതാണ് ഇപ്പോൾ പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ.
മാത്രമല്ല ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ടിനോട്, താൻ മുന്നോട്ടുവച്ചിരിക്കുന്ന മൂന്നു പേരുകളിൽനിന്ന് ഉചിതമായ വ്യക്തിയെ കണ്ടെത്താൻ വേഗത്തിൽ നടപടിയെടുക്കാൻ ഖമനയി നിർദേശിച്ചതായും സൂചനയുണ്ട്. സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും. നീണ്ടുനിൽക്കുന്ന ചർച്ചകൾക്കു ശേഷമാണ് പരമോന്നത നേതാവിനെ പുരോഹിത സമിതി തിരഞ്ഞെടുക്കുക. എന്നാൽ രാജ്യം അടിയന്തര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്ന് ഖമനയി നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട്.