ആലപ്പുഴ: താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളി അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി.സുധാകരൻ. 63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 15-ാം വയസ്സിലാണ് പാർട്ടിയിൽ ചേർന്നതെന്നും ജി. സുധാകരൻ വ്യക്തമാക്കി.
പിണറായി വിജയനാണ് തന്നെ വളർത്തിയതെന്ന വാദത്തെ സുധാകരൻ നിഷേധിച്ച സുധാകരൻ 1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം അന്ന് മലബാറിൽ തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരായ വിമർശനം.
തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ലെന്നുംവീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവർത്തിച്ചു.
മാർക്‌സിനെയോ ഏംഗൽസിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാർക്‌സിസ്റ്റുകാരും. എ. വിജയരാഘവനെ സുധാകരൻ ‘പരാജയരാഘവൻ’ എന്നും വിശേഷിപ്പിച്ചു. വിജയരാഘവൻ എവിടെ പ്രസംഗിക്കുന്നുവോ അവിടെ എൽഡിഎഫ് തോൽക്കുമെന്നും സുധാകരൻ പരിഹസിച്ചു.
ഒരു പാർട്ടിക്കും ഒരു മണ്ഡലവും സ്ഥിരമായി അവകാശപ്പെടാനാവില്ലെന്ന് പറഞ്ഞ സുധാകരൻ ആലപ്പുഴ ജില്ലയിൽ യുഡിഎഫ് കൃത്യമായി പ്രവർത്തിച്ചാൽ എൽഡിഎഫ് ഒന്നോ രണ്ടോ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും വ്യക്തമാക്കി.













































