തിരുവനന്തപുരം : ആശാവർക്കർമാരോട് അനുഭാവ പൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ല. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ കൂടുതൽ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. അവർക്ക് ഓണറേറിയം ഉൾപ്പെടെ കുടിശ്ശികയുണ്ടായിരുന്നു. അത് തീർപ്പാക്കിയെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.
വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ചെയ്യാൻ കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ല. ആശ വർക്കർമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ ആരോപിച്ചു.
ഒരേസമയം ഇരയ്ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ് സമരത്തിൽ ബിജെപി സ്വീകരിക്കുന്നത്. അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. പത്തു വർഷത്തിലേറെയായി ഇൻസെന്റീവ് കൂട്ടിയില്ല. ഗുജറാത്തിൽ സമരം ചെയ്‌ത രണ്ടായിരം ആശമാരെ ബിജെപി സർക്കാർ പിരിച്ചുവിട്ടു. എന്നാൽ കേരളം അതുപോലെ ചെയ്യില്ലെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.