സഞ്‌ജുവിനെ പ്രശംസിക്കാൻ ഇവര്‍ക്കെന്താണിത്ര മടി?

സ്വന്തം ലേഖകൻ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐപിഎല്‍) 15ാം എഡിഷന്‍ തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോള്‍ എല്ലാ ടീമുകളും രണ്ടു കളികള്‍ വീതം പൂര്‍ത്തിയാക്കി. താര നിബിഢമായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രോഹിത്‌ ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനും ഇതുവരെ അക്കൗണ്ട്‌ തുറക്കാന്‍ കഴിഞ്ഞില്ലെന്നതാണ്‌ ആദ്യ ആഴ്‌ചയുടെ പ്രത്യേകത. മുംബൈ അഞ്ച്‌ വട്ടവും ചെന്നൈ നാലു പ്രാവശ്യവും ഐപിഎല്‍ സ്വന്തമാക്കിയ ടീമാണെന്ന്‌ മനസിലാകുമ്പോഴേ ഈ പരാജയ ഭാരത്തിന്റെ ആഴം വ്യക്തമാകൂ.

അതേസമയം, പോയിന്റ്‌ പട്ടികയില്‍ മുന്നില്‍ രണ്ടു കളികളും ജയിച്ച രാജസ്ഥാന്‍ റോയല്‍സാണ്‌. തൊട്ടുപിന്നില്‍ മൂന്നില്‍ രണ്ടു കളികള്‍ ജയിച്ച കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും. രാജസ്ഥാനെ നയിക്കുന്നത്‌ മലയാളി താരം സഞ്‌ജു സംസണാണ്‌. ശ്രേയസ്‌ അയ്യരാണ്‌ കൊല്‍ക്കത്ത നായകന്‍.

ആദ്യ കളിയില്‍ കെയ്‌ന്‍ വില്യംസന്റെ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദിനെ 61 റണ്‍സിന്‌ തകര്‍ത്താണ്‌ സഞ്‌ജുവും സംഘവും തങ്ങളുടെ വരവറിയിച്ചത്‌. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ സഞ്‌ജുവിന്റെ മികവില്‍ (27 പന്തില്‍ 55 റണ്‍സ്‌) നിശ്ചിത 20 ഓവറില്‍ 210 റണ്‍സെടുത്തു. മറുപടിയായി 149 റണ്‍സെടുക്കാനേ ഹൈദരാബാദിനായുളളു. ബാറ്റുകൊണ്ടും ബൗളര്‍മാരെ കൃത്യമായി വിനിയോഗിച്ച്‌ കൃതൃം ഇടവേളകളില്‍ വിക്കറ്റ്‌ വീഴ്‌ത്തി ക്യാപ്‌റ്റന്‍സികൊണ്ടും തിളങ്ങിയ സഞ്‌ജു കളിയിലെ താരവും ആയി. ആദ്യം ബാറ്റ്‌ ചെയ്യുന്നവര്‍ വീഴുമെന്നും രണ്ടാമതു ബാറ്റ്‌ ചെയ്യുന്നവര്‍ വിജയിക്കുമെന്നും ഈ സീസണില്‍ അതുവരെ ഉണ്ടായിരുന്ന തലവര രാജസ്ഥാന്‍ തിരുത്തിയ കളികൂടിയായിരുന്നു അത്‌.

120 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പഠിപ്പിച്ച പ്രധാനമന്ത്രി

മുംബൈക്കെതിരായ രണ്ടാം മത്സരത്തിലും ടോസ്‌ നഷ്ടപ്പെട്ടെങ്കിലും രാജസ്ഥാന്‍ 193 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ജോസ്‌ ബട്‌ലറുടെ സെഞ്ചുറിക്കൊപ്പം 21 പന്തില്‍ 3 സിക്‌സറടക്കം 30 റണ്‍സ്‌ നേടിയി സഞ്‌ജുവിന്റെ പ്രകടനവും 193 എന്ന സ്‌കോറില്‍ എത്തുന്നതില്‍ നിര്‍ണായകമായി. സ്‌പിന്‍ദ്വയം അശ്വിനെയും ചാഹലിനെയും ഫലപ്രദമായി ഉപയോഗിച്ച്‌ മുംബൈ സ്‌കോര്‍ എട്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 170ല്‍ ഒതുക്കി സഞ്‌ജു രണ്ടാം ജയം നേടി.

രണ്ടു കളികളിലും സഞ്‌ജുവിന്റെ പ്രൊഫഷണലിസം പ്രകടമായിരുന്നു. ആദ്യ കളിയില്‍ 200ന്‌ മുകളിലും രണ്ടാം കളിയില്‍ 142 സ്‌ട്രൈക്ക്‌ റേറ്റിലും സ്‌കോര്‍ ചെയ്‌തു. കുറിക്കുകൊള്ളുന്ന ഫീല്‍ഡ്‌ പ്ലാനിലൂടെയും ബൗളിങ്‌ ചേഞ്ചിലൂടെയും എതിരാളികളെ ക്രീസില്‍ കടപുഴക്കി.
എങ്കിലും അതിനര്‍ഹിക്കുന്ന അംഗീകാരം കമന്റേറ്റര്‍മാരില്‍നിന്നോ കളി വിശാരദന്‍മാരില്‍നിന്നോ സഞ്‌ജുവിന്‌ കിട്ടിയില്ല എന്നറിയുമ്പോള്‍ എവിടെയോ ഒരു സ്‌പെല്ലിങ്‌ മിസ്റ്റേക്ക്‌.

സഞ്‌ജുവിന്റെ ഈ നേട്ടം ധോണിയോ കോലിയോ രോഹിത്തോ രാഹുലോ ജഡേജയോ ആണ്‌ നേടിയതെന്ന്‌ കരൂതൂ. എന്തായിരിക്കും വിശേഷണങ്ങള്‍. “തല” ആറാടി, കോലി കത്തിജ്വലിച്ചു, രോഹിത്തിന്റെ കൈക്കരുത്ത്‌, സ്‌റ്റൈലിഷ്‌ രാഹുല്‍… വാക്കുകള്‍ കണ്ടെത്താന്‍ ഇവരൊക്കെ മത്സരിച്ചേനെ. പക്ഷേ, സഞ്‌ജുവിന്റെ കാര്യം വരുമ്പോള്‍ ഇവര്‍ക്ക്‌ വല്ലാത്ത പിശുക്കാണ്‌. ഒരുതരം ചിറ്റമ്മ നയം. എന്നാല്‍ ഇവരുടെ പ്രശംസ കേള്‍ക്കാനല്ല സഞ്‌ജു കാക്കുന്നത്‌. തന്നെത്തേടി മൂളിപ്പാഞ്ഞ്‌ വരുന്ന പന്തിനെ നിലംതൊടാതെ ഗാലറിയിലേക്ക്‌ പറപ്പിക്കുന്നതിന്റെ സുഖമൊന്നും ഒരു പുകഴ്‌ത്തലിനും ഇല്ലെന്ന്‌ സഞ്‌ജുവിനറിയാം.

കേരള കത്തോലിക്കാ സഭയുടെ തല ബിജെപിയുടെ കക്ഷത്തിലോ..?

Similar Articles

Comments

Advertismentspot_img

Most Popular