ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍; ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണം

കൊച്ചി: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതിയുടെ നിർദേശം. ഫോണുകൾക്കായി അന്വേഷണസംഘത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.

അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. അതിനാൽതന്നെ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജിയിലെ വിധി ഇന്നുണ്ടാകില്ല.

ദിലീപ് ഹാജരാക്കിയ ഫോണുകളുടെ പരിശോധന സംബന്ധിച്ച നടപടികളാണ് ചൊവ്വാഴ്ച കോടതിയിൽ പ്രധാനമായും നടന്നത്. ആവശ്യപ്പെട്ട ഫോണുകളിൽ മൂന്നെണ്ണം ദിലീപ് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. മാത്രമല്ല, ദിലീപ് തന്റെ കൈയിൽ ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങളും പ്രോസിക്യൂഷൻ കൈമാറി. ഈ ഫോണിൽനിന്ന് 2000-ഓളം കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ കൈമാറിയത്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഏറ്റവും പ്രധാനപ്പെട്ട ഫോൺ കൈമാറിയിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ദിലീപ് മുദ്രവെച്ച കവറിൽ ഹാജരാക്കിയ ഫോണുകൾ പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ മുറിയിൽ സൂക്ഷിച്ച ഫോണുകളാണ് കോടതിയുടെ മേൽനോട്ടത്തിൽ പരിശോധിച്ചത്. പ്രോസിക്യൂഷൻ അഭിഭാഷകരും ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരും ഫോണുകൾ പരിശോധിച്ചു. സൈബർ വിദഗ്ധരും പ്രതിഭാഗവും ഫോണുകളുടെ പരിശോധനയിൽ പങ്കെടുത്തു. തുടർന്നാണ് ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം നൽകിയത്. ഫോണുകളുടെ ലോക്ക് അഴിക്കാനുള്ള പാറ്റേൺ കൈമാറാമെന്ന് പ്രതിഭാഗവും കോടതിയെ അറിയിച്ചു.

ഫോണുകളുടെ കാര്യത്തിൽ തീരുമാനമെടുത്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെയ്ക്കുന്നതായി കോടതി അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

Similar Articles

Comments

Advertismentspot_img

Most Popular