‘ആഡംബരകാറുകളിൽ ഉല്ലസിക്കുന്നവന് സാധാരണക്കാരന്റെ ബുദ്ധിമുട്ടറിയില്ല’; ജോജുവിന് സൈബർ ആക്രമണവും

ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരേ കടുത്ത സൈബർ ആക്രമണവും.

വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ‌കൊണ്ട് നിറയുകയാണ് ജോജുവിന്റെ സമൂഹമാധ്യമ പേജുകൾ. എന്നാൽ പ്രതിഷേധ വിഷയത്തിൽ ജോജുവിനെ പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം പ്രതിഷേധ പരിപാടികൾക്കെതിരേ ഏതൊരു പൗരനെയും പോലെ പ്രതികരിക്കാൻ ജോജുവിനും അവകാശമുണ്ടെന്ന് ഇവർ പറയുന്നു.

ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവര്‍ പ്രതിഷേധിച്ചതോടെയാണ് കൊച്ചിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഇന്ധന വിലവര്‍ധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ നടുറോഡില്‍ കുടുങ്ങി. ഇതിനിടെയാണ് നടന്‍ ജോജു ജോര്‍ജ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. ‘ഇത് ഗുണ്ടായിസമാണ്. ഞാന്‍ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാന്‍ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാന്‍ പറ്റുമോ’- ജോജു ചോദിച്ചു. നടനൊപ്പം മറ്റുചിലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനുപിന്നാലെയാണ് ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കറ്റമുണ്ടായത്.

രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു ആവര്‍ത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും നടന്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നല്‍കിയ മറുപടി. എന്നാല്‍ ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘര്‍ഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.

ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകര്‍ത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയില്‍ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

ജോജു മദ്യലഹരിയിലാണ് സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിന് പിന്നാലെ താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular