ശബരിമല: നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് എൻഎസ്എസ്

ശബരിമല വിഷയത്തിൽ, നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റെന്നും, കേസ് തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാരിനാണ് കുഴപ്പമെന്നു പറയുന്നുവെന്നും കാനം ആരോപിച്ചിരുന്നു.

കേസ് നിലവിലുണ്ട് എന്ന കാര്യം അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു. കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, ഇപ്പോൾ പറയുന്നത് ശബരിമല കേസിൽ അന്തിമ വിധി വരുമ്പോൾ വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാൽ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്.

എന്നാൽ, ഇക്കാര്യത്തിൽ അവരുടെ ദേശീയ ജനറൽ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

സുപ്രീം കോടതിയിൽ ശബരിമല കേസിന്റെ ഉത്ഭവം 2006 ലാണ്. 2008ൽ എൻഎസ്എസ് അതിൽ കക്ഷിചേർന്നു. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് 2018 സെപ്റ്റംബർ 9ന് വിധിയുണ്ടായി. ഈ വിധിക്കെതിരെ എൻഎസ്എസ് 2018 ഒക്ടോബർ 8ന് ഭരണഘടനാ ബെഞ്ച് മുൻപാകെ റിവ്യൂ ഹർജി ഫയൽ ചെയ്തു. അതനുസരിച്ച് റിവ്യൂ ഹർജികളിൻമേൽ 2019 ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു.

വിധിയിൽ ചില അപാകതകൾ ഉണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, കേസ് ഒൻപതംഗ വിശാല ബെഞ്ചിന്റെ പരിഗണയ്ക്കു വിട്ടു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുന്നതേയുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular