കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’, ​ഋതിക്കിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ ബോളീവുഡ് താരങ്ങളായ കങ്കണ റനൗട്ടും ഋതിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശം. നടിയ്ക്കു ‘ഇറോട്ടോമാനിയ’ ആണെന്നാണ് അർണബ് ചാറ്റിൽ പറയുന്നത്. കങ്കണയ്ക്കു ഋതിക്കിനോടു ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും പറയുന്നു. ഇപ്പോൾ കങ്കണയെ ആളുകൾക്കു പേടിയാണ്. ഉടൻ തന്നെ നടിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയുമായി നടത്തിയ ചാറ്റിൽ പറയുന്നു.

അർണബ് ഗോസ്വാമിയും പാർഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ് ചാറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നമ്മൾ ഇത്തവണ ജയിക്കും’ എന്നായിരുന്നു പുൽവാമ ആക്രമണം അറിഞ്ഞതിനു ശേഷം അർണബിന്റെ പ്രതികരണം. 2019 ഫെബ്രുവരി 23ന് നടന്ന ചാറ്റുകളാണ് പുറത്തുവന്നത്.

2019 ഫബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും ചാറ്റിൽ പറയുന്നതായ വാർത്ത നേരത്തെ വന്നിരുന്നു. പാക്കിസ്ഥാനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം 3 ദിവസം മുൻപേ അർണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. ‘വലിയ എന്തെങ്കിലും സംഭവിക്കും’ എന്നാണ് ആക്രമണത്തിന് മൂന്നു ദിവസം മുൻപ് അര്‍ണബ് പറയുന്നത്.

അതേസമയം വാട്സാപ് ചാറ്റുകൾ പുറത്തുവന്നതിനു പിന്നാലെ പാർഥോ ദാസ് ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടുകയും രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറയുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24ന് പൊലീസ് അറസ്റ്റ് ചെയ്ത പാർഥോ ദാസ് മുംബൈ തലോജ ജയില്‍ കഴിയുകയായിരുന്നു. എന്നാൽ തന്റെ പിതാവിനെ മനപ്പൂർവം അപകടപ്പെടുത്താൻ പൊലീസ് ശ്രമിച്ചെന്നാണ് പാർഥോ ദാസിന്റെ മകൾ ആരോപിച്ചത്. പിതാവിന്റെ ജീവൻ രക്ഷിക്കണമെന്ന് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular