മെല്‍ബണില്‍ ഇന്ത്യയ്ക്ക് 82 റണ്‍സ് ലീഡ്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ 195 റണ്‍സിനെതിരേ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഇതുവരെ 82 റണ്‍സ് ലീഡുണ്ട്.

സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഓസീസിനെതിരേ ഇന്ത്യന്‍ ആക്രമണം നയിച്ചത്. ക്യാപ്റ്റന് മികച്ച പിന്തുണയുമായി രവീന്ദ്ര ജഡേജ ക്രീസിലുണ്ട്. ഇരുവരും ആറാം വിക്കറ്റില്‍ ഇതുവരെ 104 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രഹാനെ 200 പന്തില്‍ നിന്ന് 104 റണ്‍സോടെയും ജഡേജ 104 പന്തില്‍ നിന്ന് 40 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുന്നു. രണ്ടാം ദിനം ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മികച്ച കൂട്ടുകെട്ടുകളാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകള്‍ നേരിട്ട ഗില്‍ എട്ടു ബൗണ്ടറികളടക്കം 45 റണ്‍സെടുത്താണ് മടങ്ങിയത്. നിലയുറപ്പിച്ച് കളിച്ച പൂജാരയാണ് പിന്നീട് മടങ്ങിയത്. 70 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത പൂജാരയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍ പൂജാര സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച അജിങ്ക്യ രഹാനെ ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ച് കളിച്ചു. കൂട്ടുകെട്ട് അര്‍ധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാന്‍ ലിയോണ്‍ മടക്കി. 66 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് വിഹാരി മടങ്ങിയത്.

രഹാനെയ്‌ക്കൊപ്പം തകര്‍ത്തടിച്ച ഋഷഭ് പന്ത് 40 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്തായി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.പിന്നീടാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായ രഹാനെ ജഡേജ കൂട്ടുകെട്ടിന്റെ പിറവി.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 195 റണ്‍സിന് പുറത്തായിരുന്നു. 132 പന്തില്‍ 48 റണ്‍സെടുന്ന മാര്‍നസ് ലബുഷെയ്‌നാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തി. ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റും അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും നേടി.

Similar Articles

Comments

Advertismentspot_img

Most Popular