4 കോടി തട്ടിയെടുത്തു: പരാതിയുമായി ഹർഭജൻ; പണം നൽകിയെന്ന് ചെന്നൈ സ്വദേശി

ചെന്നൈ• ബിസിനസുകാരൻ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഹർഭജൻ സിങ് പരാതി നൽകിയതിനു പിന്നാലെ ബിസിനസുകാരൻ മുൻകൂർ ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണു സംഭവം പുറത്തുവന്നത്. ഒരു സുഹൃത്താണു ജി. മഹേഷ് എന്നയാളെ പരിചയപ്പെടുത്തിയതെന്നും 2015ൽ ഇയാൾക്ക് പണം നൽകുകയായിരുന്നെന്നും പരാതിയിലുണ്ട്.

എന്നാൽ പിന്നീട് മഹേഷുമായി ബന്ധപ്പെട്ടപ്പോഴെല്ലാം കടമായി വാങ്ങിയ പണം തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നെന്നും ഹർഭജൻ വ്യക്തമാക്കി. ഓഗസ്റ്റ് 18ന് ചെന്നൈ സ്വദേശിയായ മഹേഷ് ഹർഭജന് നൽകിയ 25 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചെന്നൈ പൊലീസ് കമ്മീഷണറെ സമീപിക്കുകയും മഹേഷിനും മറ്റു ചിലർക്കുമെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നു.

താരത്തിന്റെ പരാതി അന്വേഷണത്തിനായി നീലങ്കരയ് അസിസ്റ്റന്റ് കമ്മിഷണർക്കു കൈമാറി. ചോദ്യം ചെയ്യലിനായി ഹാജരാകാൻ മഹേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലമ്പൂരിലെ തന്റെ സ്വത്ത് പണയംവച്ചാണ് ഹർഭജനിൽനിന്ന് പണം കടമെടുത്തതെന്നാണു മഹേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ഇതിന്റെ പവർ ഓഫ് അറ്റോർണി ഹർഭജന്റെ പേരിലാണ്. ഹർഭജന് നൽകാനുള്ള പണം മുഴുവൻ കൊടുത്തു തീർത്തതായും ഇയാൾ വ്യക്തമാക്കുന്നു.

2020 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിനായി കളിക്കാനിരുന്ന ഹർഭജൻ സിങ് പിന്നീട് ടീമിൽനിന്നു സ്വമേധയാ പുറത്തുപോകുന്നതായി അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാൻ താൽപര്യമില്ലെന്നാണു താരം അറിയിച്ചത്. താരത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ ചെന്നൈ സൂപ്പർ കിങ്സിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.

Similar Articles

Comments

Advertismentspot_img

Most Popular