സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു; കസ്റ്റംസിന്റെ വാദം അംഗീകരിച്ചു

കൊച്ചി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷ എതിർത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി അറിയിച്ചു.

നിയമ വിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികൾ നടത്തി വന്നത്. പലർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് സ്വർണം കടത്തുകയായിരുന്നു. രാജ്യാന്തര തലത്തിൽ വലിയ ബന്ധമുള്ളവരാണ് പ്രതികൾ. അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രതികൾ പിടിയിലാകും വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.

അതേ സമയം സംജു ഉൾപ്പടെ മൂന്നു പേർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിട്ടുള്ളതിനാൽ അതിൽ വിധി വരുന്ന മുറയ്ക്ക് 17-ാം തീയതി പരിഗണിക്കാം എന്ന് കോടതി നിലപാടെടുത്തു. നേരത്തെ സ്വപ്ന ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയും തള്ളിയിരുന്നു. സ്വപ്നയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെയായിരുന്നു എൻഐഎ കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

അതേ സമയം സ്വര്‍ണക്കടത്തു കേസില്‍ പരസ്പരം അറിയുന്നത് നാലു പ്രതികള്‍ക്കു മാത്രമെന്ന് വെളിപ്പെടുത്തല്‍. തങ്ങള്‍ പണംകൊടുത്ത ആളെ മാത്രമേ പരിചയമുള്ളൂവെന്നാണ് മറ്റു പ്രതികളുടെ മൊഴി. ഇതോടെ പ്രതികള്‍ തമ്മിലുള്ള പരസ്പര ബന്ധം തെളിയിക്കാന്‍ കോള്‍ ഡേറ്റ ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം. ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന, മൂന്നാം പ്രതി കെ.ടി. റമീസ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരാണു പരസ്പരം അറിയുന്നവര്‍. റമീസിന്റെ ഇടപാടുകള്‍ അഞ്ചാം പ്രതി മൂവാറ്റുപുഴ സ്വദേശി ജലാല്‍ വഴിമാത്രമാണ്. ജലാലുമായാണു ആറാം പ്രതി മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ ഇടപാട്. താന്‍ പണം നല്‍കിയ ഷാഫിയെ മാത്രമേ അറിയാവൂവെന്നാണ് ഏഴാം പ്രതി പെരിന്തല്‍മണ്ണക്കാരന്‍ അംജദ് അലിയുടെ മൊഴി. എട്ടാംപ്രതിക്ക് അംജദിനെ മാത്രം അറിയാം. സ്വപ്‌നയെയോ സരിത്തിനെയോ അറിയില്ലെന്നും കണ്ടിട്ടുപോലുമില്ലെന്നാണ് അംജദ് അലി കസ്റ്റംസിനെ അറിയിച്ചത്. ഇങ്ങനെ 16 പ്രതികളാണ് കസ്റ്റംസിന്റെ പ്രതിപ്പട്ടികയില്‍. ഇതില്‍ മുഹമ്മദ് ഷാഫി വരെയുള്ളവരെയാണ് എന്‍.ഐ.എ. പ്രതിചേര്‍ത്തിരിക്കുന്നത്.

അംജദ് അലി സ്വര്‍ണം വാങ്ങാന്‍ 50 ലക്ഷം രൂപ ഷാഫിയെ ഏല്‍പ്പിച്ചുവെന്നാണ് കേസ്. 50 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ജാമ്യം കിട്ടാന്‍ എളുപ്പമാണ്. സ്വര്‍ണം എങ്ങനെ കൊണ്ടുവരുന്നുവെന്നോ ആര് കൊണ്ടുവരുന്നുവെന്നോ കണ്ണികള്‍ പരസ്പരം അറിയുന്നില്ലത്രേ. ഇടപാടുകാരന് പണം െകെമാറുമ്പോള്‍ പറഞ്ഞ സ്വര്‍ണം കൃത്യമായി എത്തുമെന്നാണ് മറ്റു പ്രതികളുടെ മൊഴി. സ്വര്‍ണം തിരുവനന്തപുരത്തെത്തിയ ജൂണ്‍ 30 മുതല്‍ നയതന്ത്ര ബാഗേജ് പൊട്ടിച്ച് പരിശോധിച്ച ജൂെലെ അഞ്ചുവരെയുള്ള ദിവസങ്ങളില്‍ പണം മുടക്കിയ ഇടപാടുകാരില്‍ പലരും സ്വര്‍ണം െകെപ്പറ്റാന്‍ തിരുവനന്തപുരത്ത് തമ്പടിച്ചിരുന്നു. സന്ദീപ് നായരുടെ വീട്ടില്‍വച്ചാണ് സ്വര്‍ണം വീതംവച്ചു കൊണ്ടുപോയിരുന്നത്.

മൂവാറ്റുപുഴ സ്വദേശി ജലാലാണ് ഇടപാടുകാരില്‍നിന്നു പണം പിരിച്ച് റമീസിനു കൈമാറുന്നത്. റമീസ് സന്ദീപിനെയും സന്ദീപ് സരിത്തിനെയും സരിത്ത് സ്വപ്‌നയെയും കൂട്ടിയാണ് കടത്ത് നടത്തിവന്നത്. സ്വര്‍ണം വാങ്ങാന്‍ 30 ലക്ഷം മുടക്കിയ ഒരാള്‍ക്ക് മൂന്നരലക്ഷം രൂപയാണ് ലാഭമെങ്കില്‍ ആ ലാഭം വാങ്ങാതെ അതുള്‍പ്പെടുത്തി അടുത്ത ലോട്ട് 35 ലക്ഷത്തിന്റെ ഓര്‍ഡറാവും നല്‍കുക. ഇങ്ങനെ 13-ാമത്തെ ലോട്ടിലാണ് തനിക്ക് 50 ലക്ഷം രൂപ മുടക്കാനായതെന്ന് അംജദ് അലി കസ്റ്റംസിനോടു വെളിപ്പെടുത്തി. കള്ളക്കടത്ത് സ്വര്‍ണം കൊടുവള്ളിയിലെ ചെറുകിട ജ്വല്ലറിക്കാര്‍ വാങ്ങി ആഭരണമാക്കും. അവരില്‍ നിന്നാണു മറ്റു ജ്വല്ലറിക്കാര്‍ വാങ്ങുന്നത്.

50 ലക്ഷം രൂപ കാണിച്ചു ജാമ്യത്തിനു ശ്രമിച്ചപ്പോള്‍, 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ 14 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കൂട്ടുത്തരവാദിത്തമാണെന്നും വിലയിരുത്തി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.അംജദ് അലിക്ക് പാലക്കാട് ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസും അനുബന്ധ കമ്പനിയുമുണ്ട്. ഇയാളുടെ 90 ലക്ഷം രൂപ വിലയുള്ള ആഢംബര കാര്‍ പിടികൂടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular