തീപിടുത്തം ഒഴിവായ കാരണത്തെ കുറിച്ച് വ്യോമായന വിദഗ്ധര്‍

കരിപ്പൂരില്‍ വിമാനത്തിന്റെ ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് തെളിവുകളെന്ന് വ്യോമയാന വിദഗ്ധര്‍. കോക്ക്പിറ്റ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വീണ്ടും പറന്നുയരാന്‍ ശ്രമിച്ചുവെന്നാണെന്നും വിദഗ്ധര്‍ പറയുന്നു.

കൂടാതെ, തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നും വിദഗ്ധര്‍ പറഞ്ഞു. ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവറിന്റെ സ്ഥാനം അനുസരിച്ച് എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ തെറ്റാണെന്നും വിമാനം താഴെ വീണു പിളര്‍ന്നതോടെ തനിയെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതാകാമെന്നാണ് അനുമാനം. അതുകൊണ്ടാണ് തീപിടുത്തം ഒഴിവായതും.

റണ്‍വേയില്‍ ഏറെ ദൂരെ പോയാണ് വിമാനം നിലം തൊട്ടത്. വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാകാം. ഇതും പരാജയപ്പെടുകയായിരുന്നു. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്ളാപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തില്‍ വ്യക്തം. ഇത് ലാന്‍ഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.

അതേസമയം റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് (റണ്‍വേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം. റണ്‍വേയുടെ കിഴക്കു ഭാഗമാണു (റണ്‍വേ 28) കോഴിക്കോട് വിമാനത്താവളത്തിലെ പ്രൈമറി റണ്‍വേ. പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശിക്കുന്നതും പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നതും ഈ റണ്‍വേയാണ്. എന്നാല്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇറങ്ങിയത് റണ്‍വേ പത്തിലാണ്.

എടിസിയുടെ നിര്‍ദേശമനുസരിച്ച് ആദ്യ ലാന്‍ഡിങ്ങിനു ശ്രമിച്ചത് പ്രൈമറി റണ്‍വേയിലായിരുന്നു. എന്നാല്‍ ദൂരക്കാഴ്ചയുടെ പ്രശ്‌നങ്ങളെത്തുടര്‍ന്നു ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും പറന്നുയര്‍ന്നു. രണ്ടാം ശ്രമത്തില്‍ റണ്‍വേ 10ല്‍ ഇറങ്ങാന്‍ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലിനു മുകളിലാണെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു. ബോയിങ് 747 800 വിമാനത്തിന് മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കാറ്റിനെ (ടെയില്‍ വിന്‍ഡ്) അതിജീവിക്കാനാകുമെന്നതാകാം ഈ റണ്‍വേ തിരഞ്ഞെടുക്കാന്‍ പൈലറ്റിനെ പ്രേരിപ്പിച്ചത്.

2017 ഓഗസ്റ്റില്‍ ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം ഇതേ റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി അപകടമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്‍ചിറക് റണ്‍വേയില്‍ ഉരസിയ സംഭവവുമുണ്ടായി. തുടര്‍ന്ന് അന്വേഷണം നടത്തിയ ഡിജിസിഎ സമിതി റണ്‍വേ പത്തിന്റെ തുടക്കത്തില്‍ ചെരിവുള്ളതായും പാടുകളുള്ളതായും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതാണ്.

Similar Articles

Comments

Advertismentspot_img

Most Popular