ഞാന്‍ ഇനിയും അയോദ്ധ്യയിലേക്ക് വരും; രാമക്ഷേത്രം ഇവിടെ പണിയും; 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദി പറഞ്ഞു; ഇപ്പോള്‍ മോദി എത്തുന്നത് ക്ഷേത്രം പണിയാനുള്ള 15 ലക്ഷത്തിന്റെ ഒരു ഇഷ്ടികയുമായി

അയോദ്ധ്യയില്‍ രാമക്ഷേത്ര വാദം ശക്തമായിരുന്ന 29 വര്‍ഷം പഴക്കമുള്ള ഒരു ഫോട്ടോഗ്രാഫ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയ്‌ക്കൊപ്പം നരേന്ദ്ര മോഡി നില്‍ക്കുന്ന ചിത്രവും അതിലെ വാര്‍ത്തയുമാണ് വൈറലാകുന്നത്.

രാമക്ഷേത്രം വന്‍ ചര്‍ച്ചയായി മാറിയ കാലത്ത് അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ക്കൊപ്പം അന്ന് പ്രാദേശിക നേതാവായിരുന്ന മോഡി നില്‍ക്കുന്നതാണ് ചിത്രം. അയോദ്ധയിലെ രാമജന്മഭൂമിക്കടുത്ത് സ്റ്റുഡിയോ നടത്തിയിരുന്ന മഹേന്ദ്ര ത്രിപാഠി എന്നയാള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇത്. 1991 ഏപ്രില്‍ മാസത്തിലായിരുന്നു തര്‍ക്കഭൂമിയില്‍ മുരളി മനോഹര്‍ ജോഷിക്കൊപ്പം നരേന്ദ്രമോഡി എത്തിയത്.

സംഭവത്തിന് സാക്ഷ്യം വഹിച്ച അയോദ്ധ്യയില്‍ നിന്നുള്ള ഏക ഫോട്ടോഗ്രാഫറായിരുന്നു അന്ന് ത്രിപാഠി. വിശ്വഹിന്ദു പരിക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ചരിത്ര നിമിഷത്തില്‍ ഫോട്ടോയെടുക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. അനേകം മാധ്യമപ്രവര്‍ത്തകരും ഇവിടെ എത്തിയിരുന്നു. അന്ന് മുരളീ മനോഹര്‍ ജോഷിയാണ് ഗുജറാത്തില്‍ നിന്നുള്ള നേതാവായ നരേന്ദ്ര മോഡിയെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.

ഇനിയെന്നാണ് അയോദ്ധ്യയിലേക്ക് വരിക എന്ന ചോദ്യത്തിന് താന്‍ ഇനിയും അയോദ്ധ്യയിലേക്ക് വരുമെന്നും രാമക്ഷേത്രം ഇവിടെ പണിയുമെന്നും മോഡി പറയുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് മോഡി ഇപ്പോള്‍ പാലിച്ചിരിക്കുകയാണെന്നാണ് ത്രിപാഠി പറയുന്നത്.

അതേസമയം 1989 മുതല്‍ വിഎച്ച്പിയുടെ ഫോട്ടോഗ്രാഫറായി അയോദ്ധ്യയുമായി ബന്ധപ്പെട്ട് അനേകം ഫോട്ടോകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടും രാം മന്ദിര്‍ ട്രസ്റ്റ് തന്നെ അയോദ്ധ്യയിലെ ഭൂമി പൂജയിലേക്ക് ക്ഷണിച്ചില്ലെന്ന് ത്രിപാഠിക്ക് പരാതിയുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നു. അടുത്തമാസം അഞ്ചിനാണു ഭൂമിപൂജയും ശിലാന്യാസവും.

15 ലക്ഷം രൂപ വിലമതിക്കുന്ന 22.6 കിലോഗ്രാം വെള്ളി ഇഷ്ടിക പാകിയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിക്കുന്നത് . പ്രധാനമന്ത്രിയുടെ മുഴുവന്‍ പേരും ശിലാന്യാസത്തീയതിയും സമയവും അടക്കം ഇഷ്ടികയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ഇഷ്ടികയുടെ ആകെ ഭാരവും രേഖപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നു. മോഡിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ഉള്‍പ്പെടെ 200 പേരെയാണു ചടങ്ങുകളിലേക്കു ക്ഷണിച്ചിരിക്കുന്നത്. ഭക്തര്‍ അയോധ്യയിലേക്ക് എത്തരുതെന്നും ചടങ്ങുകള്‍ ടെലിവിഷനിലൂടെ തല്‍സമയം വീക്ഷിക്കണമെന്നും രാമജന്മഭൂമി ട്രസ്റ്റ് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular