കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; ഇന്ധനവില ഇനിയും കൂടും… ഇന്ന് ഡീസലിന് കൂടിയത് 57 പൈസ…

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുതിക്കുന്നു. തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് എട്ട് രൂപയുമാണ് വര്‍ധിച്ചത്.

ഇന്ധനവില വര്‍ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്പോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്പനികള്‍ ഇന്ധനവില ഉയര്‍ത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്ന് രൂപ വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

കോവിഡ് മഹാമാരി രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വില വര്‍ധനവ് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തരവിപണിയില്‍ എണ്ണവിലകൂടിയെന്ന പേരില്‍ ഈ മാസം ഏഴുമുതലാണ് വിലകൂട്ടിത്തുടങ്ങിയത്. ജൂണ്‍ ആറിനു രാജ്യാന്തരവിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍വില അനുദിനം കൂട്ടി.

മെയ് മാസം അഞ്ചാം തിയതി എണ്ണവില വീപ്പയ്ക്ക് 20 ഡോളറായി ഇടിഞ്ഞപ്പോള്‍ രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായില്ല. പകരം പ്രത്യേക അധിക എക്‌സൈസ് തീരുവയും റോഡ് സെസും കൂട്ടി ഇന്ധനവില താഴാതെ നിലനിര്‍ത്തി. മാര്‍ച്ച് 14നു പെട്രോളിന്റെയും ഡീസലിന്റെയും തീരുവകള്‍ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു.

ഈ രണ്ട് വര്‍ധന വഴി രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രം നേടിയത്. പ്രത്യേക അധിക എക്‌സൈസ് തീരുവ വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല.

2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം തീരുവ യഥാക്രമം 9.48 രൂപ, 3.56 രൂപ വീതമായിരുന്നു. ഇപ്പോള്‍ 32.98 രൂപ, 31.83 രൂപ എന്ന നിലയില്‍. 2014–17ല്‍ എക്‌സൈസ് തീരുവ 10 തവണ കൂട്ടി. അതുവഴി അഞ്ചര ലക്ഷം കോടി രൂപയാണ് ലാഭമുണ്ടായത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular