നാല് മക്കളെയും കൂട്ടി സഹോദരന്മാര്‍ വീട്ടില്‍ നിന്നിറങ്ങി; പിന്നീട് കണ്ടത് ആറുപേരും തൂങ്ങിമരിച്ച നിലയില്‍

ഒരു കുടുംബത്തിലെ ആറു പേരെ ആള്‍താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദില്‍ രാവിലെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരങ്ങളായ അമരിഷ് പട്ടേല്‍ (42), ഗൗരങ് പട്ടേല്‍ (40) എന്നിവരെയും ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാലു മക്കളെയുമാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹോദരന്മാര്‍ രണ്ടിടത്താണു താമസിക്കുന്നത്. ജൂണ്‍ 17ന് മക്കളെയും കൂട്ടി പുറത്തുപോകുകയാണെന്ന് ഭാര്യമാരോടു പറഞ്ഞ ശേഷമാണ് ഇവര്‍ വീടുവിട്ടത്. വ്യാഴാഴ്ച രാത്രിയും ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്നു ഭാര്യമാര്‍ ഇവരെ തേടി ആള്‍താമസമില്ലാത്ത അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നീടു നടത്തിയ തിരച്ചിലിലാണ് എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരന്മാരെ സ്വീകരണമുറിയിലും രണ്ടു പെണ്‍കുട്ടികളെ അടുക്കളയിലും ആണ്‍കുട്ടികളെ കിടപ്പുമുറിയിലും തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

ആഹാരത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി കുട്ടികളെ കൊന്ന ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular