ഗോഡ്ഫാദറിലെ നായകന്‍ രാമഭദ്രനല്ല ; മായിന്‍കുട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദറിനെക്കുറിച്ചുള്ള വ്യത്യസ്തവും രസകരവുമായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിലെ നായകനായ രാമഭദ്രന്റെ സുഹൃത്തായ മായിന്‍കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ളതാണ് ഈ കുറിപ്പ്. ജിഷ്ണു രാജേന്ദ്രന്‍ എന്ന പ്രേക്ഷകന്‍ ഒരു സിനിമാഗ്രൂപ്പില്‍ പങ്കു വച്ച കുറിപ്പില്‍ ഗോഡ്ഫാദറിലെ നായകന്‍ രാമഭദ്രനല്ല മറിച്ച് ജഗദീഷ് അവതരിപ്പിച്ച മായിന്‍കുട്ടി എന്ന കഥാപാത്രമാണ് എന്ന് കാരണങ്ങള്‍ നിരത്തി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഏകദേശം 400 ദിവസത്തില്‍ അധികം തീയറ്ററില്‍ പ്രദര്‍ശനം നടത്തി എന്ന റെക്കോര്‍ഡ് കൂടി ഈ സിനിമക്ക് ഉണ്ട്. ഈ സിനിമയിലെ നായകന്‍ മുകേഷ് അവതരിപ്പിച്ച രാമഭദ്രന്‍ ആണെന്നാണ് നമ്മള്‍ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അത് കേവലം വാണിജ്യ വിജയങ്ങള്‍ക്ക് വേണ്ടിയുള്ള സംവിധായകന്മാരുടെ തന്ത്രം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ മായിന്‍കുട്ടി എന്ന ജഗദീഷിന്റെ കഥാപാത്രം തന്നെയാണ് ഗോഡ്ഫാദര്‍ എന്ന സിനിമയുടെ നായകന്‍ .സിനിമയില്‍ പ്രേക്ഷകര്‍ കാണതെ പോയ മറ്റൊരു ലയര്‍ കൂടി നമുക്ക് പരിശോധിക്കാം.

വടക്കന്‍ കേരളത്തില്‍ ഒരു ന്യൂനപക്ഷ സമുദായത്തിലെ ഇടത്തരം കുടുംബത്തിലാണ് മായിന്‍കുട്ടി ജനിച്ചത് മായന്‍കുട്ടി ജനിച്ചതിന്റെ മൂന്നാം നാള്‍ മായിന്‍കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടു.കുട്ടിക്കാലത്തു തന്നെ അന്ധവിശ്വാസങ്ങള്‍ക്കും അനീതിക്കും എതിരെ ശബ്ദം ഉയര്‍ത്തിയ മായിന്‍കുട്ടി പലപ്പോഴും മാതാവിന്റെ തല്ല് വാങ്ങിക്കൂട്ടുമായിരുന്നു. കൗമാരത്തില്‍ തന്നെ ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു. കാരണം സമൂഹത്തിലെ അനീതിക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശബ്ദം ഉയര്‍ത്തുന്നത് ഇടത്പക്ഷ സംഘടനകള്‍ മാത്രമാണെന്ന് മായികുട്ടിക്ക് ബോധ്യമായിരുന്നു. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് നിയമ ബിരുദം ആവശ്യവുമാണെന്നുള്ള നിശ്ചയദാര്‍ഡ്യമാണ് മായിന്‍കുട്ടിയെ രാമഭദ്രന്റെ സഹപാഠിയായി ലോ കോളേജില്‍ എത്തിച്ചത് .

അതിനു ശേഷം നടന്നതൊക്കെയാണ് നമ്മള്‍ സിനിമയില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ നമ്മള്‍ കണ്ടതുപോലെ ആനപ്പാറ അച്ചമ്മയുടെയും അഞ്ഞൂറാന്റെയും കുടുംബവഴക്ക് മാത്രാമായിരുന്നില്ല ഗോഡ്ഫാദര്‍. മറിച്ച് ജന്‍ഡര്‍ ഇക്വാലിറ്റിക്ക് വേണ്ടി പ്രയത്‌നിച്ച സഖാവ് മായിന്‍കുട്ടിയുടെ ഒരു മാസ്റ്റര്‍പ്ലാന്‍ ആയിരുന്നു അത്. എങ്ങനെ എന്നല്ലേ ??? പറയാം .

സഹപാഠിയായ രാമഭദ്രനില്‍ നിന്നുമാണ് രാമഭദ്രന്റെ വീടിനെ പറ്റിയും അവരുടെ സ്ത്രീ പ്രവേശനം ഇല്ലാത്ത കുടുംബത്തെ പറ്റിയും മായിന്‍കുട്ടി അറിയുന്നത്. അതിനു ശേഷം സ്ത്രീ വിരോധിയും മക്കളുടെ മനുഷ്യാവകാശത്തിന് പുല്ലു വില കൊടുക്കുന്നവനുമായ ഹിപോക്രറ്റിക് ബൂര്‍ഷ്വ അഞ്ഞൂറാനെ തകര്‍ക്കുക അതുവഴി ജന്‍ഡര്‍ ഇക്വാളിറ്റി സാധ്യമാകുകയും ആയിരുന്നു മായിന്‍കുട്ടിയുടെ ലക്ഷ്യം. ഇതിനുള്ള അവസരം മായിന്‍കുട്ടി കാത്തിരുന്നു .എന്നാല്‍ കല്യാണം ഉറപ്പിച്ച ശേഷം മാലു പഠിത്തം നിര്‍ത്തിയത് മായിന്‍കുട്ടിയെ തളര്‍ത്തി. സ്ത്രീകള്‍ വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തത നേടണം എന്ന് മായിന്‍കുട്ടിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. കല്യാണം മുടങ്ങിയ ശേഷം കോളേജില്‍ വരുന്ന മാലുവിനു സ്വീകരണം കൊടുക്കാന്‍ മായിന്‍കുട്ടി തീരുമാനിക്കുന്നു .പക്ഷെ പണം ഇല്ലാത്തതിനാല്‍ ഇതിന് വേണ്ടി പിരിവ് നടത്തുകയും രാമഭദ്രനില്‍ നിന്ന് പോലും പരിഹാസം കേള്‍ക്കേണ്ടി വരികയും ചെയ്യുന്നുണ്ട് മായിന്‍കുട്ടിക്ക്.ഏങ്കിലും പിരിച്ച പണത്തെ പറ്റി പറയുന്ന രാമഭദ്രനോട് മായിന്‍കുട്ടി പങ്കുവെക്കുന്നത് താന്‍ വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് ചിന്താഗതി തന്നെയാണ്.”ഇതിപ്പോ എന്റെ കയ്യിലിരുന്നാലും നിന്റെ കയ്യിലിരുന്നാലും ഒരുപോലെ അല്ലെ ‘ എന്നാണ് മായിന്‍കുട്ടി രാമഭദ്രനോട് പറയുന്നത് .

സിനിമയുടെ പ്രധാന കഥാവികാസം എന്ന് പറയുന്നത് പരസ്പരം സ്‌നേഹിച്ചു വഞ്ചിക്കാന്‍ നായകനും നായികയും തീരുമാനിക്കുന്നിടത്താണ്. ഇവിടെ നായികയ്ക്ക് പ്രേരണ ആയത് അച്ചമ്മ ആണെങ്കില്‍ നായകന് പ്രേരണ ആയത് സാക്ഷാല്‍ മായിന്‍കുട്ടി തന്നെയായിരുന്നു. ഇവിടെ അച്ചമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തന്റെ വ്യക്തി വൈരാഗ്യം കാരണമാണെങ്കില്‍ മായിന്‍കുട്ടി ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത് രാമഭദ്രന്റെ വീട്ടിലെ അനീതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ആയിരുന്നു.കാരണം മായിന്‍കുട്ടിക്ക് അറിയാമായിരുന്നു. ലോലനും നിഷ്‌കളങ്കനുമായിരുന്ന രാമഭദ്രന് ഈ പ്രണയം വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല എന്ന് .

ഇനി രാമഭദ്രന്റെ പ്രൊപോസല്‍ സീന്‍ നമുക്കൊന്ന് നോക്കാം.തന്നെ ഇഷ്ടമാണെന്ന് പറയുന്ന രാമഭദ്രനോട് മാലു ആവശ്യപ്പെടുന്നത് അമ്മയെ പിടിച്ചു സത്യം ചെയ്യണം എന്നാണ് .ഇത് കേട്ട് പിന്മാറാന്‍ പോകുന്ന രാമഭനോട് മായിന്‍കുട്ടി പറയുന്നത് ഇങ്ങനെയാണ് ‘സത്യം ചെയ്തു എന്ന് വച്ച് മരിച്ചുപോയ നിന്റെ അമ്മക്ക് എന്ത് സംഭവിക്കാനാ ‘?? മായിന്‍കുട്ടി അന്തവിശ്വാസങ്ങളില്‍ അടിമപ്പെടാത്ത ഒരു തികഞ്ഞ യുക്തിവാദി ആണെന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം .തുടര്‍ന്ന് നായികയും നായകനും തമ്മിലുള്ള പ്രണയം സീരിയസ് ആകുമ്പോഴും മായിന്‍കുട്ടി കൂടെ തന്നെ ഉണ്ടായിരുന്നു. ഇനി രാമഭദ്രനും മായികുട്ടിയും മാലുവിന്റെ വീട്ടില്‍ രാത്രി ഒളിച്ചു ചെല്ലുന്ന സീന്‍ നോക്കാം

ഇവിടെ ചായ്പില്‍ പെട്ടുപോകുന്ന രാമഭദ്രന്‍ പിടിക്കപ്പെടും എന്നു ഉറപ്പാകുന്നു. ഈ സമയത്ത് ആണ് മായിന്‍കുട്ടി മരക്കൊമ്പ് ഒടിഞ്ഞു താഴെ വീഴുന്നത്. നമ്മളില്‍ പലരും ഇതൊരു ഹാസ്യരംഗം ആയി ചിരിച്ചു തള്ളി എന്നുള്ളതാണ് സത്യം. എന്നാല്‍ ഇതൊരിക്കലും മായിന്‍കുട്ടിയുടെ അബദ്ധം ആയിരുന്നില്ല മറിച്ചു തന്റെ ജീവന്‍ പണയം വെച്ചും രാമഭദ്രനെ രക്ഷിക്കണം എന്ന ഉദ്ദേശം ആയിരുന്നു അതിനു പിന്നില്‍. മരക്കൊമ്പ് ഒടിഞ്ഞ ശേഷം രാമഭദ്രന്‍ രക്ഷപ്പെടുന്നതും നമുക്ക് സിനിമയില്‍ കാണാം. ഒരുപക്ഷെ അന്ന് മരക്കൊമ്പില്‍ നിന്ന് വീണു മരിച്ചിരുന്നെങ്കില്‍ മായിന്‍കുട്ടി ഒരു രക്തസാക്ഷി ആകുമായിരുന്നു ..!

ഇനി സിനിമയുടെ മര്‍മ്മ പ്രധനമായ ട്വിസ്റ്റ് സ്വാമിയേട്ടന്‍ വിവാഹിതന്‍ ആണെന്നുള്ളതാണ്. സിനിമയില്‍ ഈ രഹസ്യവും കണ്ടുപിടിക്കുന്നത്മായിന്‍കുട്ടി തന്നെയാണ്. സമൂഹത്തില്‍ മാന്യതയുടെ കപട സദാചാര മുഖമൂടി അണിഞ്ഞു നടക്കുന്ന സ്വാമിയേട്ടനെപ്പോലെ ഉള്ള ചില കള്ള നാണയങ്ങളെ തുറന്നു കാട്ടുക എന്ന ഉദ്ദേശം ആയിരിക്കാം ഒരുപക്ഷെ ഇതിനു പിന്നില്‍.
ഇനി നമുക്ക് സിനിമയുടെ ക്ലൈമാക്‌സ് ഒന്ന് ശ്രദ്ധിക്കാം ..

മാലുവിന്റെ കല്യാണ മണ്ഡപത്തിലേക്ക് പാചകക്കാര്‍ എന്ന വ്യാചേന ആണ് രാമഭദ്രനും കൂട്ടരും എത്തുന്നത്.ക്ലൈമാക്‌സില്‍ മായിന്‍കുട്ടി ഇട്ടിരിക്കുന്ന ചുമന്ന ഷര്‍ട് ഒട്ടും യാദൃശ്ചികമല്ല .അയാളിലെ സഖാവ് മറനീക്കി പുറത്തു വരികയായിരുന്നു. അതെ ചുവപ്പ് ഒരു പ്രതീക്ഷ തന്നെയാണ്. ക്ലൈമാക്‌സിലെ താലി തട്ടിപ്പറിച്ചു കൊണ്ടുള്ള മല്‍പ്പിടുത്തത്തിനൊടുവില്‍ രാമഭദ്രന്‍ താലി കെട്ടുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും മായിന്‍കുട്ടി തന്നെ ആയിരുന്നു.അത് തന്റെ ലക്ഷ്യങ്ങള്‍ സഫലമാകുന്നു എന്നുള്ള ആഹ്ലാദപ്രകടനം കൂടി ആയിരുന്നു. സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ സന്നദ്ധനായി ഈ സഖാവ് ഇന്നും എവിടെയോ ജീവിച്ചിരുക്കുന്നു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular