യുവതി മാറിക്കോളാന്‍ പറഞ്ഞു ; എല്ലാം നടന്നത് സെക്കന്‍ഡുകള്‍ക്കുള്ളില്‍, സഹോദരിയുടെ സുഹൃത്തിനെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ പ്രണയബന്ധം ആരോപിച്ച് സഹോദരിയുടെ സുഹൃത്തിനെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രതിയെ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത യുവാവാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണു പ്രതി ബേസിലിനെ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുത്തി ബൈക്കില്‍ കയറ്റിക്കൊണ്ടു പോയ 17കാരനെ പൊലീസ് പിടികൂടിയത്. കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് സഹോദരിയുടെ പ്രണയത്തിന്റെ പേരില്‍ യുവാവിനെ വടിവാളിനു കഴുത്തിനു വെട്ടി പരുക്കേല്‍പിച്ചത്. പ്രണയത്തിന്റെ പേരില്‍ ദുരഭിമാന കൊലപാതക ശ്രമമാണു നടന്നത് എന്നാണു മനസിലാകുന്നതെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വധശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ നിരോധന നിയമപ്രകാരവും പ്രതികള്‍ രണ്ടാള്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പരുക്കേറ്റ പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖില്‍(19) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. വെട്ടേറ്റ ഉടനെ ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ അപ്പോള്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഇന്നലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരുന്നെങ്കിലും നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കല്‍ ഷോപ് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ മാസ്‌ക് വാങ്ങുന്നതിനാണു ബേസില്‍ ഒരു കൂട്ടുകാരനൊപ്പം എത്തിയത്. യുവാവു പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞു ബൈക്കില്‍ എത്തിയ ബേസില്‍ കടയില്‍നിന്നു വിളിച്ചിറക്കി അഖിലിനെ വടിവാളെടുത്തു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നോക്കി നില്‍ക്കുന്നതിനിടെ എല്ലാം കഴിഞ്ഞെന്നു സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ പറയുന്നു. ഇതിനിടെ, അഖിലിന് ഒപ്പമുണ്ടായിരുന്ന അരുണ്‍ എന്ന യുവാവിനും ഗുരുതരമല്ലാത്ത പരുക്കേറ്റു. അഖിലിനെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇദ്ദേഹം എത്തിയതെന്നു വ്യക്തമാകുന്നതാണു യുവാവിനേറ്റ പരുക്കുകള്‍. കഴുത്തിനേറ്റ മുറിവു ഗുരുതരമായതിനാലാണു സ്വകാര്യ ആശുപത്രിക്കാര്‍ അടിയന്തരമായി മെഡിക്കല്‍ കോളജിലെത്താന്‍ ആവശ്യപ്പെട്ടത്.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണു വെട്ടേറ്റ അഖില്‍. പ്ലസ്ടുവിനു പഠിക്കുന്ന കാലത്ത് ഉടലെടുത്ത പ്രണയം വീട്ടുകാര്‍ക്കു നേരത്തെ അറിയാമായിരുന്നു. ഇതു സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ വിലക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത മതക്കാരായതിനാല്‍ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തില്‍നിന്ന് പിന്‍മാറാന്‍ ബേസില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു യുവതി തയാറാകാതെ വന്നതോടെയാണ് അഖിലിനെ വകവരുത്താന്‍ തീരുമാനിച്ചത്. ഇതിനായി യുവാവ് വീട്ടില്‍നിന്ന് വടിവാളുമായി ഇറങ്ങുന്ന വിവരം സഹോദരി അപ്പോള്‍ തന്നെ അഖിലിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അഖില്‍ അതു കാര്യമായി എടുത്തിരുന്നില്ലെന്നു മാത്രമല്ല മാസ്‌ക് വാങ്ങാനായി കവലയില്‍ എത്തുകയും ചെയ്തു. ഈ സമയത്തായിരുന്നു ബൈക്കിലെത്തി വടിവാളിനു വെട്ടിയത്.

അതേസമയം, അഖിലിന്റെ വീട്ടുകാര്‍ക്കും മകന്റെ പ്രണയ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. കുട്ടികളുടെ കാര്യമായതിനാല്‍ സമയമാകുമ്പോള്‍ സംസാരിച്ചു പരിഹാരമുണ്ടാക്കാം എന്ന നിലപാടായിരുന്നു അഖിലിന്റെ വീട്ടുകാര്‍ സ്വീകരിച്ചത്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular