മദ്യം: എല്ലാ വില്‍പന കേന്ദ്രങ്ങളും ഒരേ ദിവസം തുറക്കാന്‍ നീക്കം

തിരുവനന്തപുരം: മദ്യ വില്‍പന ആരംഭിക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ എല്ലാ വില്‍പന കേന്ദ്രങ്ങളും ഒരേ ദിവസം തുറക്കാനാണു ആലോചന. ബവ്‌കോ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവ വഴിയും മദ്യം വില്‍ക്കാണ് ആലോചന. ഇതിനായി ബവ്‌കോ തിരഞ്ഞെടുക്കുന്ന മൊബൈല്‍ ആപ് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങള്‍ക്കും നല്‍കും. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍കള്‍ക്കും ഇതു നല്‍കി അതിലൂടെയും പാഴ്‌സല്‍ വില്‍പന നടപ്പാക്കും. രാത്രി വില്‍പന സമയം 2 മണിക്കൂര്‍ കുറച്ചേക്കും. പരമാവധി 3 ലിറ്റര്‍ മദ്യം ഒരാള്‍ക്കു ലഭിക്കും.

സംസ്ഥാനത്തു 365 ബവ്‌കോ വില്‍പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ 35 വില്‍പന കേന്ദ്രങ്ങളും ഉണ്ട്. ബാറുകള്‍ 605. ഇതിനു പുറമെ ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ 339. പുതിയ ആപ് വഴി ഇവയില്‍ എല്ലാം കൂടി മദ്യവും ബീയറും വിറ്റാല്‍ ക്രമാതീതമായ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്.

മദ്യം വാങ്ങാന്‍ വാട്‌സാപ് വഴി മുന്‍കൂട്ടി ടോക്കണ്‍ എടുത്ത് അതിലൂടെ ലഭിക്കുന്ന സമയത്ത് വില്‍പന കേന്ദ്രത്തിലെത്തി മദ്യം വാങ്ങുന്നതാണു പുതിയ സമ്പ്രദായം. അടുത്തുള്ള വില്‍പന കേന്ദ്രം ഉപഭോക്താവിനു തിരഞ്ഞെടുക്കാം. വാട്‌സാപ് നിര്‍ദേശം സമര്‍പ്പിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി പ്രതിനിധികളുമായി ബവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ ഇന്നലെ ചര്‍ച്ച നടത്തി. ഏതു കമ്പനിയുടെ ആപ് വേണമെന്ന കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും.

ബവ്‌റിജസ് കോര്‍പറേഷന്‍ വില്‍ക്കുന്ന അതേ വിലയ്ക്കു തന്നെ മദ്യവും ബീയറും ബാറുകളും ബീയര്‍ പാര്‍ലറുകളും വില്‍ക്കണം. നിലവില്‍ ഒരു കുപ്പി മദ്യത്തിന് ബവ്‌റിജസിന് 20% ലാഭം ലഭിക്കുന്നുണ്ട്. അതു ബാറുകാര്‍ക്കും ലഭിക്കും. ഏതു സമയത്തും വില്‍പന ആരംഭിക്കാന്‍ സജ്ജമാകാന്‍ ബാറുകാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ മദ്യ വിലയുടെ 25 ശതമാനത്തിലധികം കോവിഡ് സെസ് ചുമത്താനും ആലോചിക്കുന്നു. നാളെ മുതല്‍ കള്ളു ഷാപ്പുകളില്‍ നിന്നു കള്ള് പാഴ്‌സലായി നല്‍കും. വാങ്ങാന്‍ എത്തുന്നവര്‍ കുപ്പി കൂടി കൈയില്‍ കരുതണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular