താങ്കള്‍ ഉടന്‍ കൊല്ലപ്പെടും; മുഖ്യമന്ത്രിക്ക് പിന്നാലെ പി ജയരാജനും വധഭീഷണി

സിപിഐഎം നേതാവ് പി ജയരാജന് വധഭീഷണി. ഉടന്‍ കൊലപ്പെടുത്തുമെന്ന് കത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. എം രവീന്ദ്രന്‍ എന്നയാളാണ് കത്ത് അയച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത കത്താണ് ലഭിച്ചത്. കതിരൂര്‍ മനോജിന്റെയും അരിയില്‍ ഷുക്കൂറിന്റേയും കൊലപാതകത്തിന് പിന്നില്‍ പി ജയരാജനാണെന്ന് കത്തില്‍ ആരോപിക്കുന്നു.

പ്രധാന രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ആരോപിതനായിട്ടും നിയമ നടപടികളില്‍ നിന്ന് രക്ഷപെടുകയാണെന്നും കൊടും ക്രൂരതയ്ക്ക് ഇരയായവരുടെ ഓര്‍മയ്ക്കായി ശിക്ഷ നടപ്പാക്കുമെന്നും കത്തില്‍ ഭീഷണിപെടുത്തുന്നു.
താങ്കള്‍ ഉടന്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. ഫെബ്രുവരി 27 ആണ് കത്തിലെ തീയതി. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കത്തിലെ പേരും മേല്‍വിലാസവും വ്യാജമെന്ന് പൊലീസ് കണ്ടെത്തി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെയും കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് വധഭീഷണി കത്ത് എത്തിയത്.

മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നും കത്തില്‍ പറയുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റഹീം കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular