മഹാസഖ്യത്തിന് കയ്യടിച്ച് മോദി;ജനവിധിയെ മാനിച്ച് അമിത്ഷാ

ജാര്‍ഖണ്ഡില്‍ ജെ.എം.എംകോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേറുകയാണ്്. വന്‍ വിജയം നേടിയ ഹേമന്ത് സോറനെയും മഹാസഖ്യത്തെയും പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കിയതിന് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നതായും ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ സേവിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനവിധിയെ മാനിക്കുന്നതായി കേന്ദ്രമന്ത്രി അമിത് ഷായും പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം ബി.ജെ.പിക്ക് അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ് കൂടി കൈവിട്ടതോടെ ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടു. 2017ല്‍ ഹിന്ദി ഹൃദയ ഭൂമിയിലെ എല്ലാ സംസ്ഥാനങ്ങളിലും അടക്കം 71 ശതമാനം അധികാരം കൈയാളിയിരുന്ന ബി.ജെ.പിയുടെ അധികാര പങ്കാളിത്തം ഇപ്പോള്‍ 31 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. 81 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജെ.എം.എംകോണ്‍ഗ്രസ് സഖ്യം 47 സീറ്റ് നേടി. ബി.ജെ.പി 25 സീറ്റിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി രഘുബര്‍ ദാസും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പരാജയപ്പെട്ടു. ഘടകകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടിയേയും ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യുണിയനെയും ഒപ്പം കുട്ടാതെയാണ് ബി.ജെ.പി മത്സരിച്ചത്. ഇത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഹേമന്ത് സോറന്‍ ധുംകയിലും ബര്‍ഹത്തിലും വിജയിച്ചു. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രാജ്യമൊട്ടാകെ ആളിക്കത്തുമ്പോള്‍ ബിജെപിക്കേറ്റ ഇത് ബിജെപിക്കേറ്റ കനത്ത പ്രഹരമാണ്. വോട്ടിംഗ് ശതമാനം കൂടിയിട്ടും ബിജെപിക്ക് വിജയം കൊയ്യാനായില്ല. ജാര്‍ഖണ്ഡിലെ തോല്‍വിയോടെ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിക്ക് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാനമാണ്. മധ്യപ്രദേശ് രാജസ്ഥാന്‍ ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവയാണ് ഇതിനു മുമ്പ് ബിജെപിക്ക് ഭരണം നഷ്ടമായ സംസ്ഥാനങ്ങള്‍. രണ്ടാം മോദി ഭരണത്തില്‍ നടപ്പാക്കുന്ന ബിജെപി അജണ്ടകള്‍ അവര്‍ക്കുതന്നെ പാരയായി മാറുകയാണ്. ജമു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുള്‍പ്പെടെ പ്രചരണ വിഷയമായിട്ടും ബിജെപിക്ക് കാലിടറി. നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തോടെയാണ് രാജ്യം ഭരിക്കുന്നതെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുന്നത് എന്‍ഡിഎയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular