മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടിയുടെ ആരോഗ്യ നില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടുതല്‍ മോശമാവുകയായിരുന്നു. എറണാകുളം കടവന്ത്രയിലുള്ള വീട്ടിലായിരുന്നു അന്ത്യം.

പിണറായി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്നു തോമസ് ചാണ്ടി. കുട്ടനാടിന്റെ എംഎല്‍എയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുറച്ചുകാലത്തേക്ക് മന്ത്രിയാവുകയും ചെയ്തു. കുട്ടനാട് പോലെ എന്‍സിപിക്ക് ജയിക്കാന്‍ ദുഷ്‌കരമായ മണ്ഡലത്തില്‍ ജനകീയനായിരുന്നു അദ്ദേഹം.
എന്‍സിപി എന്ന പാര്‍ട്ടിക്കപ്പുറത്തേക്ക് പ്രവര്‍ത്തന മേഖലയും സൗഹൃദബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള നേതാക്കളുമായി ഏറെ വ്യക്തബന്ധമുള്ള നേതാവായിരുന്നു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്നയാളാണ് തോമസ് ചാണ്ടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു തോമസ് ചാണ്ടിയുടെ രാഷ്ട്രീയ തുടക്കം. തുടര്‍ന്ന് എന്‍സിപിയിലേക്ക് എത്തുകയായിരുന്നു. നിലവില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്.

1947 ഓഗസ്റ്റ് 29-നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി, ചെന്നൈയില്‍ നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ നേടി. ഭാര്യ: മേഴ്സ്‌ക്കുട്ടി.

Similar Articles

Comments

Advertismentspot_img

Most Popular