മതി നിര്‍ത്തിക്കോളൂ… ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളോട് ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും മൂര്‍ഛിക്കാന്‍ ട്രംപിന്റെ നീക്കം കാരണമാകും.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന അതിഭീമമായ നികുതി ചുമത്തുന്നുവെന്നാരോപിച്ച് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് കൂടുതല്‍ നികുതി ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ചൈന വീണ്ടും നികുതി ഉയര്‍ത്തി. ഇരുരാജ്യങ്ങളും പരസ്പരം നികുതി ചുമത്തി പോര്‍ വിളി തുടരുന്നതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് ചൈന ചില അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 10 ശതമാനം നികുതി കൂട്ടി. ഇതിന് മറുപടിയെന്നോണം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് അഞ്ച് ശതമാനം നികുതി ചുമത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ കച്ചവടം നിര്‍ത്താന്‍ ട്രംപ് നിര്‍ദ്ദേശിച്ചത്.

ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാനാണ് ട്രംപ് അമേരിക്കന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അമേരിക്ക- ചൈന വ്യാപാര യുദ്ധം ഇരുരാജ്യങ്ങളെയും മാത്രമല്ല ആഗോള സാമ്പത്തിക നിലയെ തന്നെ ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെയു ചൈനയിലെയും തൊഴില്‍ മേഖലയെ വ്യാപാര യുദ്ധം ബാധിച്ചതായാണ് വിവരങ്ങള്‍. അതേസമയം അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ശക്തമായ നിലയിലാണെന്നാണ് ട്രംപിന്റെ അവകാശ വാദം.

Similar Articles

Comments

Advertismentspot_img

Most Popular