യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിക്കും; റുപേ കാര്‍ഡിന്റെ ഗള്‍ഫിലെ ഉദ്ഘാടനവും ഇന്ന്; മോദി ഇന്ന് അബുദാബിയില്‍; നാളെ ബഹറൈനിലേക്ക്

അബുദാബി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗള്‍ഫ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം. ഫ്രാന്‍സില്‍നിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. വെള്ളിയാഴ്ച രാത്രി 9.45-ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ചയാണ്. യു.എ.ഇ. ഭരണനേതാക്കളുമായി അദ്ദേഹം ചര്‍ച്ചനടത്തും.

ഹോട്ടല്‍ എമിറേറ്റ്സ് പാലസില്‍ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഗള്‍ഫിലെ ഉദ്ഘാടനമാണ് ആദ്യ പരിപാടി. യു.എ.ഇ.യിലെ പൗരപ്രമുഖരും വാണിജ്യ-വ്യാവസായിക രംഗത്തെ പ്രമുഖ ഇന്ത്യക്കാരും ചടങ്ങില്‍ സംബന്ധിക്കും. പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും.

തുടര്‍ന്നുനടക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം മോദി ഉച്ചതിരിഞ്ഞ് ബഹ്റൈനിലേക്ക് തിരിക്കും. അവിടെ വൈകീട്ട് ഏഴിന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. രാത്രി ബഹ്റൈന്‍ പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നില്‍ സംബന്ധിക്കും. ഞായറാഴ്ച കാലത്ത് മനാമയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നവീകരണപരിപാടി ഉദ്ഘാടനംചെയ്യും. ബഹ്റൈന്‍ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയും നടക്കും. വൈകീട്ടോടെ ഫ്രാന്‍സിലേക്ക് തിരിക്കും. അവിടെ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് യാത്ര.

Similar Articles

Comments

Advertismentspot_img

Most Popular