ബ്രസീല്‍ കോപ്പ ചാമ്പ്യന്‍മാര്‍; പെറുവിനെ 3-1ന് തകര്‍ത്തു

ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍. കലാശപ്പോരില്‍ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ഒരിക്കല്‍ക്കൂടി കിരീടമണിയുന്നത്. ഒന്നാം പകുതിയില്‍ 2-1 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു ബ്രസീല്‍.

കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ പതിനഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്. ഗബ്രിയല്‍ ജീസസിന്റേതായിരുന്നു എണ്ണം പറഞ്ഞ പാസ്. വലതു പാര്‍ശ്വത്തില്‍ രണ്ട് പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് കൊടുത്ത നീളന്‍ ക്രോസാണ് ഗോളിന് വഴിവച്ചത്. പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് എവര്‍ട്ടണ് ഓപ്പണ്‍ പോസ്റ്റിലേയ്ക്ക് പന്ത് ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടിയിരുന്നുള്ളൂ.

44-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് ഗ്വരേരോ പെറുവിനെ ഒപ്പമെത്തിച്ചു. പെനാല്‍റ്റിയിലൂടെ. ബോക്‌സിലെ ഒരു കൂട്ടപ്പൊരിച്ചിലിനിടെ വീണു പോയ തിയാഗോ സില്‍വയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിക്കപ്പെട്ടത്. സംശയിച്ച് റഫറി വാറിന്റെ സഹായത്തോടെയാണ് പെനാല്‍റ്റി തന്നെ എന്നുറപ്പിച്ചത്. കിക്കെടുത്ത ഗ്വരെരോയ്ക്ക് പിഴച്ചില്ല. വലത്തോട്ട് ചാടി അലിസണെ കബളിപ്പിച്ച് പന്ത് മറുഭാഗത്തേയ്ക്ക് തട്ടിയിട്ടു. ബ്രസീലിനെയും മാറക്കാനയെയും ഞെട്ടിച്ചുകൊണ്ട് പെറു ഒപ്പത്തിനൊപ്പം (11).

എന്നാല്‍, വിട്ടുകൊടുക്കാന്‍ ബ്രസീല്‍ ഒരുക്കമായിരുന്നില്ല. അടുത്ത മിനിറ്റില്‍ തന്നെ ഈ ഗോളിന് അവര്‍ പകരംവീട്ടി. മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ ആര്‍തര്‍ നാല് പെറു പ്രതിരോധക്കാരെ തന്നിലേയ്ക്ക് ആകര്‍ഷിച്ചശേഷമാണ് ബോക്‌സിന്റെ തൊട്ടുമുകളില്‍ നിന്ന് ഉള്ളിലേയ്ക്ക് പന്ത് ജീസസിന് ചിപ്പ് ചെയ്തുകൊടുക്കുന്നത്. ഓടിക്കൂടിയ മൂന്ന് പെറുവിയന്‍ താരങ്ങള്‍ക്കിടയിലൂടെ വലയിലേയ്ക്ക് നിറയൊഴിക്കുമ്പോള്‍ ജീസസിന് പിഴച്ചില്ല. ലീഡ് തിരിച്ചുപിടിച്ച ആശ്വാസത്തിലാണ് മഞ്ഞപ്പട പകുതി സമയത്ത് ഡ്രസ്സിങ് റൂമിലേയ്ക്ക് മടങ്ങിയത്.

എന്നാല്‍, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഗബ്രിയല്‍ ജീസസ് ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇക്കുറി ആര്‍തറുടെ വകയായിരുന്നു തളികയിലെന്നോണമുള്ള പാസ്. എന്നാല്‍, അറുപത്തിയൊന്‍പതാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ജീസസ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് ബ്രസീല്‍ കിരീടനേട്ടത്തോടെ കളി അവസാനിപ്പിച്ചത്. രണ്ടാം മഞ്ഞ കണ്ടതാണ് ബ്രസീലിയന്‍ ആക്രമണത്തിന്റെ നെടുന്തൂണായിരുന്ന ജീസസിന് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്. തൊണ്ണൂറാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി പിഴയ്ക്കാതെ വലയിലാക്കി പകരക്കാരന്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ ജയം ഉറപ്പിച്ചു. പന്തുമായി പെറു ബോക്‌സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ എവര്‍ട്ടണെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ് 77-ാം മിനിറ്റില്‍ ഫര്‍മിന്യോയ്ക്ക് പകരം ഇറങ്ങിയ റിച്ചാര്‍ലിസണ്‍ വലയിലാക്കിയത്.

പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് ബ്രസീല്‍ കോപ്പയില്‍ ചാമ്പ്യന്മാരാകുന്നത്. 2007ലാണ് അവര്‍ അവസാനമായി കിരീടം ചൂടിയത്. 1999, 22, 49, 89, 97, 99, 2004 വര്‍ഷങ്ങളിലും അവര്‍ കിരീടം നേടി. ഇതോടെ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയും ബ്രസീലിന് സ്വന്തമായി.

Similar Articles

Comments

Advertismentspot_img

Most Popular