ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ചങ്കിടിപ്പോടെ മുന്നണികള്‍. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങും. ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കരുതുന്നത്.

വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരം ആറുമണിക്കേ ഉണ്ടാകൂ. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുബൂത്തുകളിലെവീതം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. ഇ.വി.എമ്മുകളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടാകും വിവി പാറ്റുകള്‍ എണ്ണുക എന്നാണ് സൂചന. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതല്‍ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍, വിവി പാറ്റുകള്‍ എണ്ണുന്നതോടെ പത്തുമണിക്കൂര്‍വരെ വേണ്ടിവരും.

സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രവും സജ്ജമാക്കി.

23 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും. അതോടൊപ്പം ഇ.ടി.പി.ബി.എസ്. വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. നാല് കൗണ്ടിങ് ടേബിളുകളാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകളുള്ള സ്ഥലങ്ങളില്‍ കമ്മിഷന്‍ അനുവാദത്തോടെ അധികം ടേബിളുകള്‍ ഒരുക്കും.

വ്യാഴാഴ്ച രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസിലെ വിദ്യാനഗറിലാണ് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രം.

വോട്ടെണ്ണല്‍ പഴയരീതിയില്‍ സൂപ്പര്‍ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്തുമണിക്കൂറാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഈസമയത്ത് ജോലി പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. പുതിയ നിര്‍ദേശം പാലിക്കപ്പെട്ടാല്‍ വൈകീട്ട് ആറുമണിയോടെമാത്രമേ വിജയിയെ പ്രഖ്യാപിക്കൂ.

14 ബൂത്തുകളിലെ വോട്ടിങ് യന്ത്രമാണ് ഒരുറൗണ്ടില്‍ ഫലം പരിശോധിക്കാന്‍ എടുക്കുന്നത്. ഇങ്ങനെ ഓരോറൗണ്ട് കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമാക്കിവെക്കണം. പൊതുജനങ്ങള്‍ക്ക് ഫലമറിയാനുള്ള ട്രെന്‍ഡ്‌സ് സൈറ്റിലും തിരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങള്‍ കൈമാറുന്ന സുവിധ ആപ്പിലും വിവരങ്ങള്‍ പങ്കുവെക്കണം. ഇതിനുശേഷമേ അടുത്ത റൗണ്ടിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്നെടുക്കാന്‍ അനുമതിയുള്ളൂ.

മുമ്പ്, വോട്ടെണ്ണല്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നതായിരുന്നു പതിവ്. ഒരുറൗണ്ടിലെ എണ്ണല്‍ കഴിയുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള യന്ത്രങ്ങള്‍ മേശപ്പുറത്ത് എത്തുമായിരുന്നു. ഇതിനാല്‍, ഉച്ചയ്ക്കുമുമ്പ് ഫലമറിയാമായിരുന്നു.

വോട്ടെണ്ണലിനൊപ്പം തയ്യാറാക്കേണ്ട രേഖകള്‍ പിന്നീട് ശരിയാക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ രീതി വേണ്ടന്നാണ് നിര്‍ദേശം.

Similar Articles

Comments

Advertismentspot_img

Most Popular