ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടിയാകും; ബിജെപി അക്കൗണ്ട് തുറക്കും; യുഡിഎഫിന് 16 സീറ്റെന്ന് ടൈംസ് നൗ സര്‍വേ

കേരളത്തില്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ വിഎംആര്‍ പോള്‍ ട്രാക്കര്‍. ശബരിമല വിധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പും ശേഷവും വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോള്‍ ട്രാക്കര്‍ തയ്യാറാക്കിയത്.

ജനുവരിയില്‍ ടൈംസ് നൗ തന്നെ പുറത്തു വിട്ട പോള്‍ സര്‍വേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പോള്‍ ട്രാക്കര്‍. മാര്‍ച്ചില്‍ നടത്തിയ ഈ പോള്‍ ട്രാക്കറില്‍ രാജ്യമെമ്പാടും 16,931 പേര്‍ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു.

ഈ ട്രാക്കര്‍ അനുസരിച്ച് കേരളത്തിന്റെ ഫലം സംബന്ധിച്ച് ടൈംസ് നൗ പ്രവചനം ഇങ്ങനെയാണ്. യുഡിഎഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും. എല്‍ഡിഎഫിന് 3 സീറ്റ് മാത്രമേ കിട്ടൂ. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കും, ഒരു സീറ്റ് നേടും.

എല്‍ഡിഎഫിന്റെ വോട്ട് വിഹിതം വലിയ തോതില്‍ ഇടിയുമെന്നാണ് പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നത്. ശബരിമല പ്രക്ഷോഭം ശക്തമായ എല്‍ഡിഎഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തല്‍.

മൂന്ന് മുന്നണികളുടെയും വോട്ട് വിഹിതം ഇങ്ങനെയാകും.

യുഡിഎഫ് 45%
എന്‍ഡിഎ 21.7%
എല്‍ഡിഎഫ് 29.3%
മറ്റുള്ളവര്‍ 4.1%
2014ല്‍ എന്തായിരുന്നു ഫലം?

2014ല്‍ മൂന്ന് മുന്നണികളുടെയും വോട്ട് വിഹിതം ഇങ്ങനെയായിരുന്നു. ഈ കണക്കില്‍ നിന്നാണ് മുകളില്‍ കാണിച്ച രീതിയിലേക്ക് വോട്ട് വിഹിതം മാറുക എന്നാണ് പ്രവചനം.

യുഡിഎഫ് 41.98%
എല്‍ഡിഎഫ് 40.12%
എന്‍ഡിഎ 10.57%
മറ്റുള്ളവര്‍ 7.33%

Similar Articles

Comments

Advertismentspot_img

Most Popular