എല്ലാം പഴയതുപോലെ…!!! ബലാകോട്ടില്‍ ബോംബാക്രമണം നടത്തിയതിന്റെ സൂചനപോലും ഇല്ല; കെട്ടിടങ്ങള്‍ തകര്‍ന്നില്ല; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യ വ്യോമാക്രമണം നടത്തി തകര്‍ത്തുവെന്നവകാശപ്പെട്ട പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസക്കെട്ടിടം അതുപോലെ നിലനില്‍ക്കുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹസ്ഥാപനമായ പ്ലാനറ്റ് ലാബ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വ്യോമാക്രമണം നടത്തി ആറു ദിവസത്തിനുശേഷം മാര്‍ച്ച് നാലിനെടുത്ത ചിത്രത്തില്‍ മദ്രസയുടെ ആറു കെട്ടിടങ്ങള്‍ വ്യക്തമായി കാണാമെന്ന് സ്ഥാപനം പറയുന്നു.

ഇതുവരെ വ്യോമാക്രമണം നടന്ന സ്ഥലത്തിന്റെ വ്യക്തമായ ഉപഗ്രഹചിത്രങ്ങള്‍ പരസ്യമായി ലഭ്യമായിരുന്നില്ല. പ്ലാനറ്റ് ലാബിന്റെ ചിത്രങ്ങള്‍ ലഭ്യമായതില്‍ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ്.

ഇപ്പോഴത്തെ ചിത്രം 2018 ഏപ്രിലില്‍ എടുത്ത ഉപഗ്രഹചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രകടമായ വ്യത്യാസമൊന്നുമില്ല. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ തിരിച്ചറിയാന്‍ കഴിയുന്ന തുളകളില്ല, ബോംബാക്രമണത്തില്‍ കെട്ടിടം തകര്‍ന്നതിന്റെയോ പിഴുതെറിയപ്പെട്ട മരങ്ങളുടെ ദൃശ്യങ്ങളോ വ്യോമാക്രമണത്തിന്റെ മറ്റു സൂചനകളോ ഇല്ല.

ഉപഗ്രഹചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനും പ്രതിരോധമന്ത്രാലയത്തിനും തങ്ങള്‍ ഇ-മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഉപഗ്രഹദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോംബാക്രമണത്തിന്റെ സൂചനകള്‍ ഇല്ലെന്ന് മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഈസ്റ്റ് ഏഷ്യ നോണ്‍പ്രോളിഫെറേഷന്‍ വിഭാഗം ഡയറക്ടര്‍ ജെഫ്രി ല്യൂവിസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ആയുധകേന്ദ്രങ്ങളുടെയും സംവിധാനങ്ങളുടെയും ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ 15 വര്‍ഷത്തെ പരിചയസമ്പത്ത് ഉള്ളയാളാണ് ജെഫ്രി ല്യൂവിസ്.

സംഭവസ്ഥലം റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടര്‍മാര്‍ രണ്ടുതവണ സന്ദര്‍ശിച്ചെന്നും സമീപപ്രദേശങ്ങളിലുള്ള ആളുകളുമായി നടത്തിയ അഭിമുഖത്തില്‍നിന്ന് തകര്‍ക്കപ്പെട്ട ക്യാംപിന്റെയോ ആളുകള്‍ കൊല്ലപ്പെട്ടതിന്റെയോ തെളിവുകള്‍ ലഭ്യമായില്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു. വലിയ സ്‌ഫോടനങ്ങളുണ്ടായെന്നും എന്നാല്‍, ബോംബുകള്‍ മരങ്ങള്‍ക്കുമേലാണ് പതിച്ചതെന്നും ഗ്രാമീണര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular