കുപ് വാരയില്‍ രണ്ട് ഭീകരരെ വധിച്ചു; ഫിറോസ് പൂരില്‍ പാക് ചാരന്‍ പിടിയിലായി

കുപ് വാര: കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്റെ നിഗമനം. സൈനികനടപടി അവസാനിപ്പിച്ച ശേഷം സൈന്യം ഇപ്പോള്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തീവ്രവാദികളുടെ സംഘത്തിലുണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്ക് വേണ്ടിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികരെല്ലാം സുരക്ഷിതരാണ് എന്നാണ് വിവരം. കുപ് വാരയിലെ ബാബാഗുണ്ട് ഗ്രാമത്തിലാണ് ആക്രണം നടന്നത്.

പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാക് ചാരന്‍ പിടിയിലായി. മോറാദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ സിം കാര്‍ഡ് ബിഎസ്എഫ് പിടിച്ചെടുത്തു. ഇരുപത്തിയൊന്ന് വയസുകാരനാണ് പിടിയിലായതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇയാള്‍ സംശയാസ്പദമായ ആറ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് ബിഎസ്എഫ് വിശദമാക്കി. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം ഉറി സെക്ടറിലെ ഗൗലാന്‍, ചൗക്കസ്, കിക്കര്‍, കതി എന്നീ പോസ്റ്റുകളില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഇവിടെ വെടിനിര്‍ത്തല്‍ ലംഘിച്ചത്. വെടിവെപ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ പ്രകോപനത്തിന് ശക്തമായ രീതിയിലുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്.

ഇന്ത്യയുമായി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കുകയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇമ്രാന്റെ പ്രഖ്യാപനം വന്നതിന് ശേഷവും അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ് പാകിസ്ഥാന്‍.

Similar Articles

Comments

Advertismentspot_img

Most Popular