10 സീറ്റുകളില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിര്‍ദേശം. 25 ന് ദേശീയതലത്തില്‍ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാന്‍ഡ് ഉദ്ദേശ്യം.
സംസ്ഥാന തിരഞ്ഞെടുപ്പു സമിതി രൂപീകരണം ഉടനുണ്ടാകും. 21 പേരെയാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. ജനമഹായാത്രയ്ക്ക് ഒഴിവുള്ള 17 ന് ഈ സമിതി ചേര്‍ന്നേക്കും. മറിച്ചെങ്കില്‍ കേരളത്തിനു പട്ടിക കൈമാറാന്‍ സാവകാശം നല്‍കണം. മറ്റു ചില സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ അതിനു സാധ്യത കുറവാണ്.

സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചേക്കുമെന്നാണു കരുതുന്നത്. എം.ഐ. ഷാനവാസിന്റെ നിര്യാണത്തെത്തുടര്‍ന്ന് വയനാട്ടിലും, മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ വടകരയിലും പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവരും. 2014 ല്‍ ഘടകകക്ഷികളെല്ലാം ജയിച്ചപ്പോള്‍ തോറ്റ എട്ടു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു. ആ സീറ്റുകളും രണ്ടു സിറ്റിങ് സീറ്റും കൂടി കണക്കാക്കി പത്തു പുതിയ സ്ഥാനാര്‍ഥികളെ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനു നിശ്ചയിക്കേണ്ടതുണ്ട്.

ഇടുക്കിയിലോ കോട്ടയത്തോ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന ചര്‍ച്ചയുണ്ടെങ്കിലും നിലവില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്ന മനോഭാവത്തിലാണ് അദ്ദേഹം. ഹൈക്കമാന്‍ഡും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ നടത്തുന്ന ആശയവിനിമയമാകും നിര്‍ണായകം. എ.കെ.ആന്റണിയുടെ നിര്‍ദേശവും ഉറ്റുനോക്കപ്പെടുന്നു. വടകരയില്‍ മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം അനിവാര്യമാണെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. അതു ചൂണ്ടിക്കാട്ടിയവരോട്, ഇളക്കമില്ലാത്ത തീരുമാനമാണു തന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിയമസഭയില്‍ തുടര്‍ച്ചയായി 50 വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന ബഹുമതി ഒരു വര്‍ഷം മാത്രം അകലെ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നു. 1970 ലാണ് ആദ്യമായി അദ്ദേഹം പുതുപ്പള്ളിയില്‍ നിന്നു നിയമസഭയിലെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട് പാര്‍ലമെന്ററി ജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാമല്ലോയെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.

ഇനി മത്സരത്തിനില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും തൃശൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ വി.എം. സുധീരനെ ഇറക്കണമെന്ന സമ്മര്‍ദവും ശക്തമാണ്. കെപിസിസിയുടെ മറ്റൊരു മുന്‍ പ്രസിഡന്റ് എം.എം. ഹസന്‍ വയനാടിനായും പിടിമുറുക്കുന്നു.

ഇതിനിടെ യുവപ്രാതിനിധ്യം വാദിച്ചു യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനാണ് (ഇടുക്കി, തൃശൂര്‍) മുന്‍തൂക്കം. സംസ്ഥാന ഭാരവാഹികളായ ആദം മുല്‍സി(വയനാട്), സുനില്‍ ലാലൂര്‍( ആലത്തൂര്‍) എന്നിവരും സാധ്യതയിലുണ്ട്. മുന്‍ അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍നാടനെ ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ പരിഗണിച്ചേക്കാം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് വടകരയില്‍ സാധ്യതാ പട്ടികയിലുണ്ട്. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാനാണ് വനിതാ പട്ടികയില്‍ മുന്‍തൂക്കം.

Similar Articles

Comments

Advertismentspot_img

Most Popular