ബിജെപി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നത് സിബിഐയും, എന്‍ഫോഴ്‌സ്‌മെന്റുമായി

കൊല്‍ക്കത്ത: ബി.ജെ.പി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത് സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുമായാണെന്ന് അഖിലേഷ് യാദവ്. രാഷ്ട്രീയ നേട്ടത്തിനായി ഈ ഏജന്‍സികളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. യു.പിയില്‍ എസ്.പി ബിഎസ്.പി സഖ്യം സാധ്യമായതോടെ സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണെന്നും അഖിലേഷ് ആരോപിച്ചു. മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.

20122016 കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന അനധികൃത മണല്‍ ഖനനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ സി.ബി.ഐ തീരുമാനിച്ചിരുന്നു. അക്കാലത്ത് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന് മണല്‍ ഖനനത്തിലുള്ള പങ്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി പകപോക്കുകയാണെന്നായിരുന്നു വിഷയത്തില്‍ അഖിലേഷിന്റെ നിലപാട്.

ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ മഹാസഖ്യം സാധ്യമാക്കിയതിന് പിന്നില്‍ ബി.ജെ.പിയാണെന്നും അഖിലേഷ് വ്യക്തമാക്കി. സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നായിരുന്നു ബി.ജെ.പി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അസാധ്യമായ ആ കാര്യം സംഭവിച്ചിരിക്കുന്നു. അതിന് കാരണം ബി.ജെ.പിയാണ്. ഞങ്ങള്‍ക്ക് ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.

ബി.ജെ.പി സര്‍ക്കാരില്‍ നിന്നാണ് പ്രതിപക്ഷ മഹാസഖ്യം എന്ന ആശയത്തിലേക്ക് തങ്ങള്‍ എത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒരുപാട് നേതാക്കന്മാരുണ്ടെന്നും ആരാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും ചോദിച്ചാണ് ബി.ജെ.പി സഖ്യത്തെ പരിഹസിക്കുന്നത്. ഭാരതത്തിലെ ജനങ്ങളാണ് അക്കാര്യം തീരുമാനിക്കുക. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയര്‍ത്താന്‍ നിങ്ങള്‍ക്കുണ്ടോ എന്നാണ് തനിക്ക് ബി.ജെ.പിയോട് ചോദിക്കാനുള്ളത്.

സി.ബി.ഐ ഓഫീസ് ഇപ്പോള്‍ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. നിറയെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും. സി.ബി.ഐയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരാണ് അന്വേഷിക്കുക. നമ്മുടെ ഐക്യത്തിന്റെ കരുത്ത് കാണിക്കാനാണ് നാമിപ്പോള്‍ ഇവിടെ ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്. ഈ യുദ്ധം ബംഗാളില്‍ നിന്നാണ് ആരംഭിക്കുന്നതെങ്കിലും രാജ്യം മുഴുവന്‍ ഇതില്‍ പങ്കുചേരും. 2019 തിരഞ്ഞെടുപ്പിലൂടെ ഇന്ത്യക്ക് പുതിയൊരു പ്രധാനമന്ത്രിയെ ലഭിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular