കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ജീവവായു നല്‍കുന്നത് സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ സി.പി.എം ജീവവായു നല്‍കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓരോ പ്രവര്‍ത്തനവും ബി.ജെ.പിയെ സഹായിക്കുന്നതിനാണ്.

ഒരു നാണയത്തിന്റെ രണ്ട് വശമായി അവര്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടെത്തിയ ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം പ്രവര്‍ത്തന രഹിതമാക്കി. അഴിമതി തുടര്‍ക്കഥയായി. മോദിയെ തിരിച്ചിറക്കുക എന്നതാവണം അടുത്ത ലക്ഷ്യമെന്നും അതിന് എല്ലാവരും ഒന്നിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

കേരളത്തിലെപ്പോലെ ബി.ജെ.പിയെ മറ്റ് സംസ്ഥാനങ്ങളിലും സഹായിക്കാന്‍ വേണ്ടിയാണ് അവരെ പരാജയപ്പെടുത്താന്‍ ഒപ്പം നില്‍ക്കാത്തത്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ നിലപാടിനെപ്പറ്റി ചോദിച്ചപ്പാള്‍ കേരളത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിനോടുള്ളതിനേക്കാള്‍ ബന്ധം ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുണ്ടെന്ന് ജയറാം രമേശ് മറുപടി പറഞ്ഞു.

റഫാല്‍ ഇടപാട്, അവസാനമായി വന്ന അജിത്ത് ഡോവലിന്റെ മകന്റെ അനധികൃത സ്വത്ത് സമ്പാദന വിവാദം എന്നിവയിലൊന്നും കൃത്യമായി മറുപടി നല്‍കാന്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കും കഴിഞ്ഞിട്ടില്ല. അഴിമതി നടത്തിയെന്നതിന്റെ കൃത്യമായ തെളിവാണത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യ പരിഗണന കര്‍ഷകര്‍ക്കായിരിക്കും. അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുക എന്നതായിരിക്കും ലക്ഷ്യം. അവരാണ് ഇന്ന് പൂര്‍ണമായും തകര്‍ന്നിരിക്കുന്നതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular