ശബരിമല പ്രശ്‌നം വഷളാക്കുന്നത് സര്‍ക്കാര്‍; വിധി വന്ന അന്നുതന്നെ മുഖ്യമന്ത്രി സ്ത്രീപ്രവേശനം നടത്താനൊരുങ്ങി; പുനപരിശോധന ഹര്‍ജിക്ക് ശ്രമിച്ചപ്പോള്‍ വിരട്ടി; വര്‍ഗീയത പരത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിവേകശൂന്യമായ ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്നാല്‍ എന്തെല്ലാം സംഭവിക്കുമെന്നതിന് തെളിവാണ് കണ്ടുകൊണ്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ ആളിക്കത്തിക്കുന്ന സമീപനമാണ് ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശബരിമലിയല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കന്ന ആചാരം സംരക്ഷിക്കണമെന്ന യുഡിഎഫിന്റെ സത്യവാങ്മൂലം പിന്‍വലിച്ചത് ഗവണ്‍മെന്റാണ്. ശബരിമല വിഷയത്തിലെ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ വിധി വന്നപ്പോള്‍ അത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ പക്വതയോടെ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ല.

വിധി വന്ന അന്നുതന്നെ ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. പുനപരിശോധന ഹര്‍ജി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ വിരട്ടിയത് സര്‍ക്കാരാണ്. മുഖ്യമന്ത്രി വര്‍ഗീയത പരത്താന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തലയുടെ ആരോപണം. ചുംബനസമരത്തില്‍ പങ്കെടുത്ത ആളുകള്‍ വരെയാണ് ശബരിമലയില്‍ പോയിരിക്കുന്നത്. ഇന്റലിജന്‍സ് പരാജയമെന്നും നിഷ്‌ക്രിതയ്വവും അതിക്രമവുമാണ് പൊലീസ് രണ്ടുദിവസമായി മാറിമാറി പരീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല.

ശബരിമല കയറാനെത്തിയ യുവതികള്‍ക്കു ധരിക്കാന്‍ പൊലീസ് യൂണിഫോം നല്‍കിയതിന് ഐജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരള പൊലീസ് ആക്ടിന്റെ 43ാം സെക്ഷനനുസരിച്ച് ഒരു കാരണവശാലും യൂണിഫോം മറ്റൊരു വ്യക്തിക്കു കൊടുക്കാന്‍ പാടില്ല. യൂണിഫോം ധരിച്ച യുവതിക്കെതിരെയും കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു.

Similar Articles

Comments

Advertismentspot_img

Most Popular