കത്വ വലയില്‍ കേരളത്തിലെ ഒരുകൂട്ടം മുസ്ലീങ്ങള്‍ വീണുപോയി; ഹര്‍ത്താലിലൂടെ അവര്‍ ലക്ഷ്യമിട്ടത് വര്‍ഗീയ കലാപം: മുഖ്യമന്ത്രി പിണറായി വിജയന്‍

കത്വവയില്‍ പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ ഒരുക്കിയ വലയില്‍ സംസ്ഥാനത്തെ ഒരു വിഭാഗം മുസ്ലീങ്ങള്‍ വീണുപോയതായെന്നും ഹര്‍ത്താലിലൂടെ വര്‍ഗീയ കലാപമായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ ഫലപ്രദമായ ഇടപെടല്‍ കലാപം ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതിനെ മതനിരപേക്ഷ ജനവിഭാഗങ്ങളുടെ വിപുലമായ ഐക്യനിര കെട്ടിപ്പടുത്താണു ചെറുക്കേണ്ടതെന്നും പിണറായി ഓര്‍മിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

ഇതിനായുള്ള കൂട്ടായ്മകളില്‍ കക്ഷി രാഷ്ട്രീയം പ്രതിസന്ധിയാകരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ മഹല്ല്, യൂണിറ്റ് തലങ്ങളിലെ വ്യാപാരി വ്യവസായി മേഖലകളില്‍നിന്നും കാര്‍ഷിക-ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം മുഖ്യാതിഥിയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular