30,000ത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി കുവൈത്ത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെ പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാത രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. മാത്രമല്ല ഇത് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
കുവൈത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 30,000ത്തോളം ഇന്ത്യക്കാരാണ്. നിരവധി മലയാളികളുമുണ്ട്.
2011ന് ശേഷം ആദ്യമായാണ് കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവുണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഇതൊരു സുവര്‍ണാവസരമായി കണക്കാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഏറെനാളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും എന്ന് പ്രഖ്യാപിക്കുമെന്ന ആകാംഷയിലായിരുന്നു മലയാളികള്‍ അടക്കമുള്ളവര്‍.
ഫെബ്രുവരി 22 ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയച്ചു. ഇത്തരക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ശേഷം രാജ്യത്തേക്ക് തിരിച്ച് വരാനും കഴിയില്ല.

Similar Articles

Comments

Advertismentspot_img

Most Popular