തോക്കിന്‍മുനയില്‍ നിര്‍ത്തി സന്യാസിനിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി.. ആശ്രമതലവന്‍ ഉള്‍പ്പെടെ 13 പേര്‍ ഒളിവില്‍

നവാദ: ബിഹാറില്‍ ആശ്രമ തലവന്റെ നേതൃത്വത്തില്‍ സന്യാസിനിമാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലാണ മൂന്നു സന്യാസിനിമാര്‍ക്ക് പീഡനമേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും ചേര്‍ന്നാണ് സന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ പറഞ്ഞു.

കഴിഞ്ഞ മാസം നാലിനായിരുന്നു സംഭവം നടന്നത്. ‘രാത്രി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന തങ്ങളുടെ താമസസ്ഥലത്തേക്ക് ആശ്രമത്തിലുള്ള 6 പേര്‍ എത്തുകയും വാതില്‍ തുറന്ന ഉടന്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെ ഓരോ റൂമുകളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും ഈ സമയം മറ്റ് ചിലര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും’ ബലാത്സംഗത്തിന് ഇരയായ ഒരു സന്യാസിനി പറഞ്ഞു.

പൊലീസില്‍ പറയരുതെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് അവര്‍ സ്ഥലം വിട്ടതെന്നും സന്യാസിനി പറഞ്ഞു.
സംഭവത്തില്‍ പ്രതികളായ ആശ്രമത്തലവനുള്‍പ്പെടെ 13 പേര്‍ ഒളിവിലാണ്. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും എസ്.പി.വികാസ് ബര്‍മന്‍ പറഞ്ഞു. അതേസമയം റെയ്ഡ് നടത്തി പൊലീസ് ആശ്രമം പൂട്ടിച്ചു.

സന്യാസിനിമാരില്‍ ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റുള്ള രണ്ട് പേര്‍ ബിഹാറിലെ ഗയ ജില്ലയില്‍ നിന്നുള്ളവരുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular