തിരുവനന്തപുരം: തിരുവനന്തപുരം-ഡൽഹി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ റഡാറുമായുള്ള ബന്ധത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻ്റിംഗ്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ആ സമയത്ത് വിമാനത്തിൽ കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിങ്ങനെ അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു.
അതേസമയം, ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ടതോടെ ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്. പിന്നാലെ രണ്ട് മണിക്കൂറോളം സമയം വിമാനം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. റഡാർ ബന്ധത്തിൽ തകരാർ ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ സാധിച്ചില്ല. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ലാൻഡ് ചെയ്യാനായത്.
ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കു ഒഴിവായെന്ന് കെസി വേണു ഗോപാൽ എംപി പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും കെസി വേണു ഗോപാൽ പറഞ്ഞു.