കൊളംബോ: പാക്കിസ്ഥാൻ ടീം വിവാദത്തിൽ. ശ്രീലങ്കയിലെ കാൻഡിയിൽ ലോകകപ്പ് മത്സരങ്ങൾക്കായി ഹോട്ടലിൽ താമസിക്കുന്നതിനിടെ ഒരു വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് പാക്ക് താരത്തിനെതിരെ നടപടിയെടുത്തതായി റിപ്പോർട്ടു പുറത്തുവന്നു. പേര് വെളിപ്പെടുത്താത്ത താരത്തിന് ടീം മാനേജർ വൻ തുക പിഴ ഈടാക്കിയെന്നാണ് റിപ്പോർട്ട്. ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരായ പാക്കിസ്ഥാന്റെ അവസാന സൂപ്പർ 8 മത്സരത്തിന് മുൻപാണ് സംഭവം നടന്നതെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലും (പിസിബി) ടീം വൃത്തങ്ങളിലും ഇതിനെക്കുറിച്ച് രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്നും ടെലികോം ഏഷ്യ സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു. ‘ശ്രീലങ്കയ്‌ക്കെതിരായ പാക്കിസ്ഥാന്റെ അവസാന സൂപ്പർ 8 മത്സരത്തിന് മുൻപ്, പാക്കിസ്ഥാൻ ലോകകപ്പ് സ്‌ക്വാഡിലെ ഒരു താരം ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഒരു വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറി.’ – റിപ്പോർട്ടിൽ പറയുന്നു. ‘
ജീവനക്കാരി നിലവിളിച്ചതോടെ ഹോട്ടൽ ജീവനക്കാർ ഓടിയെത്തുകയും വിവരം പാക്കിസ്ഥാൻ ടീം മാനേജർ നവീദ് ചീമയെ അറിയിക്കുകയും ചെയ്തു.’– ടീം വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഗോൾഡൻ ക്രൗൺ ഹോട്ടൽ മാനേജ്‌മെന്റ് ഈ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ടെങ്കിലും, ടീം മാനേജർ താരത്തിനു വേണ്ടി ക്ഷമാപണം നടത്തുകയും മോശം പെരുമാറ്റത്തിന് പിഴ ചുമത്തുകയും ചെയ്യുകയായിരുന്നു. മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് റൺസിന് വിജയിച്ചെങ്കിലും നെറ്റ് റൺറേറ്റ് കുറവായതിനാൽ ടീമിന് സെമി ഫൈനലിൽ കടക്കാനായില്ല.
തുടർന്ന് ഞായർ, തിങ്കൾ ദിവസങ്ങളിലായി ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു.സംഭവത്തിലുൾപ്പെട്ട താരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അച്ചടക്ക സമിതിക്ക് മുൻപാകെ ഹാജരാകേണ്ടി വരുമെന്നും കൂടുതൽ ശിക്ഷാ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. പ്രധാന ടൂർണമെന്റുകൾക്കിടയിൽ പാക്കിസ്ഥാൻ കളിക്കാരും സപ്പോർട്ട് സ്റ്റാഫും മുൻപും ഇത്തരം മോശം പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം പാക്കിസ്ഥാൻ ഷഹീൻസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് യുവതാരം ഹൈദർ അലിയെ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈദർ കോടതിയിൽ ഹാജരായെങ്കിലും തെളിവുകളുടെ അഭാവം മൂലം വിട്ടയച്ചു. വർഷങ്ങൾക്ക് മുൻപ് മലേഷ്യൻ പര്യടനത്തിനിടെ പാക്കിസ്ഥാൻ സപ്പോർട്ട് സ്റ്റാഫംഗം മലംഗ് അലിയും ഒരു വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് പിഴയടയ്ക്കേണ്ടി വന്നിട്ടുണ്ട്.
















































