കൊച്ചി: പി.വി.അൻവർ എംഎൽഎയെ തള്ളി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന ഫെയ്സ്ബുക്കിൽ പങ്കുവച്ച് സിപിഎം നേതാക്കൾ. മന്ത്രി വി.ശിവൻകുട്ടി, പി.ജയരാജൻ, എ.എ.റഹീം എംപി, സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് എന്നിവിടങ്ങളിൽ പ്രസ്താവന പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ പാർട്ടിയുടെയും നേതാക്കളുടെയും നിലപാട് തള്ളി ഇടത് പ്രൊഫൈലുകൾനിന്നും കമന്റുകൾ നിറയുകയാണ്. അൻവറാണു ശരിയെന്നാണ് കമന്റിലൂടെ സൈബർ സഖാക്കൾ പറയുന്നത്.
‘‘പാർട്ടിയാണ് വലുത്, പിണറായി അല്ല. പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങൾ എടുക്കേണ്ടത്. ജനങ്ങൾ അൻവറിനൊപ്പം. ഇത് മനസ്സിലാക്കിയില്ലെങ്കിൽ 2026ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും’’ – എന്നാണ് ഒരു കമന്റ്. നേരിനൊപ്പം, അൻവറിനൊപ്പം എന്നാണ് ഭൂരിപക്ഷം പേരും കമന്റ് ചെയ്തിരിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ് മുഖ്യമന്ത്രി. അദ്ദേഹത്തോട് ഒന്നു പറയൂ അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണമെന്ന് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സാധാരണ സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് അൻവർ ഉന്നയിച്ചത്. അതുകൊണ്ട് വിഷയത്തിൽ അൻവറിനൊപ്പം എന്നാണ് മറ്റൊരു പ്രൊഫൈലിൽ നിന്നുള്ള കമന്റ്.
മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയുമായി അൻവർ…!!! ഇഎംഎസും പഴയ കോണ്‍ഗ്രസാണ്. കെപിസിസി സെക്രട്ടറിയായിരുന്നു.., നായനാര്‍ മന്ത്രിസഭയില്‍ നിന്ന് ശശി എങ്ങനെയാണ് പുറത്തായതെന്ന് എല്ലാവര്ക്കും അറിയാം.., സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി… നേർക്കുനേർ പോര്..!!!
പാർട്ടിയുടെ ഔദ്യോഗിക നിലപാടിനോട് ഒപ്പമല്ല സിപിഎം സൈബർ പ്രൊഫൈലുകളെന്നാണ് വ്യക്തമാകുന്നത്. സമൂഹമാധ്യമങ്ങളിൽ അൻവറിനെ പിന്തുണയ്ക്കുന്ന ഇടതുസംഘം വലിയ തോതിലുണ്ടെന്ന് പാർട്ടിക്ക് അറിയാം. എന്നാൽ അന്‍വറിന്റെ കോണ്‍ഗ്രസ് ബന്ധം ഓർമപ്പെടുത്തിയ മുഖ്യമന്ത്രി അന്‍വര്‍ ഇടതു പശ്ചാത്തലമുള്ള ആളല്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമായിരുന്നു. എന്നാൽ ഇതിനെ അപ്പാടെ തള്ളിയാണു പ്രതികരണങ്ങൾ.
CPM faces backlash over P V Anvar rejection
Kerala News PV Anvar Communist Party of India Marxist CPM