തല പോകുമെന്ന് പറഞ്ഞ സിന്‍ജോ ഉൾപ്പെടെ രണ്ട് പേര്‌ കൂടി പിടിയിൽ

കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും.

കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍
സിന്‍ജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ കാശിനാഥന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മര്‍ദിച്ചതിലും പ്രധാനിയായിരുന്നു സിന്‍ജോ ജോണ്‍സണ്‍. സിന്‍ജോയാണ് സിദ്ധാര്‍ഥനെ ഏറ്റവും കൂടുതല്‍ മര്‍ദിച്ചതെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പരാതിയില്‍ ഉന്നയിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ‘തല പോകുമെന്ന്’ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോയായിരുന്നു.

ആകെ 18 പ്രതികൾ
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇനി അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്.കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇതിനുപിന്നാലെയാണ് കാശിനാഥനും സിന്‍ജോയും പോലീസിന്റെ പിടിയിലായത്.
കേസില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി തള്ളി.

മൂന്നുവര്‍ഷത്തേക്ക് പഠനവിലക്ക്
അതിനിടെ, ആള്‍ക്കൂട്ട വിചാരണയിലും മര്‍ദനത്തിലും പങ്കാളികളായ 19 വിദ്യാര്‍ഥികള്‍ക്ക് വെറ്ററിനറി സര്‍വകലാശാല മൂന്നുവര്‍ഷത്തേക്ക് പഠനവിലക്കേര്‍പ്പെടുത്തി. വെറ്ററിനറി കോളേജില്‍നിന്ന് പുറത്താക്കിയ ഇവര്‍ക്ക് ഇക്കാലയളവില്‍ രാജ്യത്തെ ഒരു കോളേജിലും പ്രവേശനംനേടാന്‍ കഴിയില്ല. കോളേജിലെ ആന്റി റാഗിങ് സെല്‍ യോഗമാണ് റാഗിങ്വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തത്.

മൃഗീയമായി പെരുമാറിയത് 19 പേ‌ര്‌

സംഘം ഭീഷണിപ്പെടുത്തിയതിനാല്‍ മര്‍ദിക്കേണ്ടിവന്നവരും സിദ്ധാര്‍ഥനെ തിരിച്ചുവരാന്‍ ഫോണ്‍ വിളിച്ചവരുമുള്‍പ്പെടെയുള്ള 10 പേര്‍ക്ക് ഒരുവര്‍ഷത്തേക്ക് പരീക്ഷയില്‍നിന്നും ക്ലാസില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തി. ഇവരെ ഹോസ്റ്റലില്‍നിന്നും പുറത്താക്കി. മര്‍ദനമേറ്റനിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രിയില്‍ എത്തിക്കാത്ത രണ്ടുസഹപാഠികളെ ഇന്റേണല്‍ പരീക്ഷയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അക്രമം കണ്ടിട്ടും ആരെയും അറിയിക്കാത്ത, സംഭവംനടന്ന 16 മുതല്‍ 18 വരെ തീയതികളില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവന്‍പേരെയും മാതൃകാശിക്ഷയെന്നനിലയില്‍ ഏഴു പ്രവൃത്തിദിവസത്തേക്കും സസ്പെന്‍ഡ് ചെയ്തു. 31 കുട്ടികള്‍ക്കാണ് പരസ്യവിചാരണയില്‍ ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. അവര്‍ക്കെതിരേയാണ് ഗുരുതരമായ നടപടികള്‍ സ്വീകരിച്ചത്. 31-ല്‍ 19 പേരാണ് മൃഗീയമായി പെരുമാറിയത്. അതില്‍ 18 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

.
.

.
.


.
.

Similar Articles

Comments

Advertismentspot_img

Most Popular