ഇനി ഷൂ എറിയില്ലെന്ന് കെ.എസ്.യു; നരഹത്യാ ശ്രമത്തിന് കേസ്

കൊച്ചി: നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് ​മുഖ്യന്ത്രി പറ‍ഞ്ഞതിന് പിന്നാലെ നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ടെന്നും അലോഷ്യസ് സേവ്യര്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമ്പോള്‍ അതിനെതിരായ പ്രതിഫലനമെന്നോണം ഉണ്ടായ വൈകാരിക പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായ ഷൂ ഏറ്. അത് സമരമാര്‍ഗമായി കണ്ട് കരുതി കൂട്ടി ചെയ്തതല്ല. സംസ്ഥാന വ്യാപകമായി ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന തരത്തിലുള്ള വ്യാഖ്യാനത്തിന്റെ ആവശ്യവുമില്ല. എങ്കില്‍ പോലും നാലു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഞങ്ങള്‍ നടത്തുന്ന സമരത്തെ നിയമം കൊണ്ടും ഡിവൈഎഫ്‌ഐ ഗുണ്ടകളെ കൊണ്ടും നേരിടാമെന്നാണ് പിണറായി വിജയന്റെ വ്യാമോഹമെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് കെഎസ് യു തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയന്‍ കുത്തിയാല്‍ പൊട്ടുന്ന കുമിളകളാണ് കേരളത്തിലെ കെഎസ് യു എന്നും വിദ്യാര്‍ഥി സമരങ്ങളെന്നും മുഖ്യമന്ത്രി വിചാരിക്കേണ്ടതില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.’- അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

‘നവകേരള സദസ് എറണാകുളത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ പ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെതിരെ ഉണ്ടായ വൈകാരിക പ്രതിഷേധമായാണ് ഷൂ ഏറിനെ നോക്കി കാണുന്നത്. സമരമാര്‍ഗമായി ഇതിനെ മുന്നോട്ടു കൊണ്ടുപോകില്ല. ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ട്’- അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.

ഷൂ എറിഞ്ഞ കെ.എസ്.യു. പ്രവ‌ർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മനഃപ്പൂർവമായ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്ഐആറിൽ പറയുന്നത്.

എറണാകുളം ഓടക്കാലിയിൽവച്ച് ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു പ്രവർത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷൂ എറിഞ്ഞവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല. നാട്ടുകാ‌ർ പ്രതികരിക്കുമെന്നല്ല, നിയമപരമായനടപടികൾ എടുക്കുമെന്നാണ് ‌ഉദ്ദേശിച്ചതെന്നും കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു,

പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് ഷൂ ഏറ് ഉണ്ടായത്. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അക്കൗണ്ട് തുറക്കാൻ മോദി നേരിട്ട് എത്തുമോ? പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് സുരേന്ദ്രൻ

Similar Articles

Comments

Advertismentspot_img

Most Popular