ജി.എസ്.ടി സമാഹരണം സെപ്തംബറിൽ 1.62 ലക്ഷം കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം സെപ്തംബറിൽ 1,62,712 കോടി രൂപയായി. കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ നാലാം തവണയാണ് ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി കടക്കുന്നത്.

ഈ മാസം ലഭിച്ച ആകെ വരുമാനത്തിൽ സി.ജി.എസ്.ടി വിഭാഗത്തിൽ 29,818 കോടി രൂപയും, എസ്.ജി.എസ്.ടി വിഭാഗത്തിൽ 37,657 കോടി രൂപയും, ഐ.ജി.എസ്.ടി 83,623 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയിൽ പിരിച്ചെടുത്ത 41,145 കോടി രൂപ ഉൾപ്പെടെ), സെസ് 11,613 കോടി രൂപയും (ഇറക്കുമതിയിൽ ശേഖരിച്ച ചരക്കുകളുടെ 881 കോടി രൂപ ഉൾപ്പെടെ) ആണെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വർഷത്തിലെ ആദ്യപകുതി അവസാനിക്കുമ്പോൾ 9,92,508 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വർഷം സെപ്തംബറിലെ 8,93,334 കോടി രൂപയേക്കാൾ 11 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതിയിനത്തിൽ 14 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular