രണ്ടാം ട്വന്റി20യില്‍ മിന്നും താരമായി മിന്നുമണി

മിര്‍പൂര്‍: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകള്‍ പന്തെറിഞ്ഞ താരം ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിന്നുവിന്റെ ഒരോവറില്‍ റണ്ണൊന്നുമെടുക്കാന്‍ ബംഗ്ലദേശ് ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല. മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ എട്ട് റണ്‍സ് വിജയം സ്വന്തമാക്കി. രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി. ഇന്ത്യ ഉയര്‍ത്തിയ 96 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 87 റണ്‍സെടുത്തു പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് ആകെ നേടിയത്. 14 പന്തില്‍ 19 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് പന്തുകള്‍ നേരിട്ട മിന്നു ഒരു ഫോറടക്കം അഞ്ചു റണ്‍സെടുത്തു പുറത്താകാതെനിന്നു. 33 റണ്‍സെടുത്തു നില്‍ക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായത് തിരിച്ചടിയായി.

റണ്ണൊഴുക്കിനു വേഗം കുറഞ്ഞതോടെ ഇന്ത്യ ചെറിയ സ്‌കോറിലൊതുങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തില്‍ 19), യാസ്തിക ഭാട്യ (13 പന്തില്‍ 11), ദീപ്തി ശര്‍മ (14 പന്തില്‍ 10), അമന്‍ജ്യോത് കൗര്‍ (17 പന്തില്‍ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിങ്ങില്‍ ചെറിയ വിജയ ലക്ഷ്യം പ്രതിരോധിക്കുക ലക്ഷ്യമിട്ട ഇന്ത്യയ്ക്കായി ആദ്യ ഓവര്‍ എറിഞ്ഞത് പൂജ വസ്ത്രകാര്‍ ആണ്. ഈ ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയതോടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മിന്നുവിനെ രണ്ടാം ഓവര്‍ എറിയാന്‍ വിളിച്ചു. എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ബംഗ്ലദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയെ പുറത്താക്കി മിന്നു ആദ്യ പ്രഹരമേല്‍പിച്ചു. മിന്നുവിന്റെ പന്തില്‍ ഷെഫാലി വര്‍മ ക്യാച്ചെടുത്താണ് സുല്‍ത്താനയെ പുറത്താക്കിയത്. ഈ ഓവറില്‍ ബംഗ്ലദേശ് താരങ്ങള്‍ ഒരു റണ്‍ പോലും നേടാനാകാതെ കുഴങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular