തന്റെ പേര് ബ്ലേഡ് കൊണ്ട് എഴുതണം, ശരീരത്തില്‍ നിന്ന് ചോര കിനിയുന്നത് വീഡിയോ കോള്‍ ചെയ്ത് കാണിക്കണം; യുവതിയെ ഭീഷണിപ്പെടുത്തിയ നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഹപാഠിയായ ഇരുപത്തിയൊന്നുകാരിയുടെ ശരീരത്തില്‍ തന്റെ പേര് ബ്ലേഡ് കൊണ്ട് എഴുതണമെന്ന് നിര്‍ബന്ധിച്ച നഴ്‌സിങ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇരുപത്തഞ്ചുകാരനായ അവേന്ദ്ര സോന്‍വാലിയാണ് അറസ്റ്റിലായത്. സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥികളായ ഇരുവരും മാല്‍ ജില്ലയിലെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റേണ്‍ഷിപ്പ് ചെയ്തുവരികയായിരുന്നു.

യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവേന്ദ്ര സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപം യുവതി താമസിക്കുന്ന മുറിയിലെത്തുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചില അശ്ലീല വീഡിയോകള്‍ പകര്‍ത്തിയിരുന്നു. അടുത്തിടെ യുവതിയുമായി നടത്തിയ വീഡിയോ കോളില്‍ തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ യുവതിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീഡിയോ കോളിലൂടെ യുവതിയുടെ ശരീരത്തില്‍ നിന്ന് ചോര കിനിയുന്നത് കാണിക്കണമെന്നും അവേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഭീഷണിപ്പെടുത്തി യുവതിയെക്കൊണ്ട് ബ്ലേഡ് എടുപ്പിക്കുകയും യുവതിയുടെ കൈയിലും മാറിടത്തിലും മുറിവുണ്ടാക്കി രക്തം കാണിക്കാന്‍ ആവശ്യപ്പെടുകയും അതൊക്കെ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി ലഖ്‌നൗ എഡിസിപി ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു.

യുവതിയുടെ മാതാപിതാക്കളാണ് അവേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ്, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്ന് മനസിലാക്കിയ ലഖ്‌നൗവിലേക്ക് കടക്കാനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അവേന്ദ്രയെ പോലീസ് പിടികൂടിയത്. ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular